ഡെറാഡൂൺ: പ്ലസ് ടു പരീക്ഷയിൽ 97 ശതമാനം മാർക്ക് നേടി സ്കൂൾ ടോപ്പറായ യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടന്ന സംഭവം വലിയ ദുഃഖത്തിന് ഇടയാക്കിയിരിക്കുകയാണ്. 23-കാരിയായ റിയ കുമാരി ഥാപ്പയാണ് മരിച്ചത് (Dehradun Student Suicide). 1999-ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികന്റെ മകളായ റിയ, ജൂൺ 21-ന് നടക്കാനിരുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷ വിജയിക്കാനാകാത്തതിന്റെ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനായി വിളിക്കാനെത്തിയ മാതാവിന് റിയ മുറി തുറന്നില്ല. തുടർന്ന് കുടുംബാംഗങ്ങൾ വാതിൽ ബലമായി തുറന്നപ്പോഴാണ് റിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. “ഐ ലവ് യൂ മമ്മി, പപ്പാ. എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല,” എന്നാണ് കുറിപ്പിൽ എഴുതിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാത്രിയിൽ പഠിക്കുകയും വൈകി എഴുന്നേൽക്കുകയും ചെയ്യുന്നത് റിയയുടെ പതിവായിരുന്നുവെന്ന് കുടുംബം പോലീസിനോട് പറഞ്ഞു. പഠനത്തിൽ പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിലുള്ള നിരാശയാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ചിരുന്ന റിയയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും അധ്യാപകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Summary: Riya Kumari Thapa, a 23-year-old school topper and daughter of a Kargil War veteran, allegedly died by suicide in Dehradun while preparing for her NEET-UG re-examination. A suicide note recovered from her room indicates that she felt overwhelmed by her perceived academic failure, attributing her decision solely to herself while expressing affection for her parents.

