കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രോഗികൾക്കായി ‘ജയ് ശ്രീറാം ഡിസ്കൗണ്ട്’ പ്രഖ്യാപിച്ച ഡോക്ടറുടെ നടപടി വിവാദമാകുന്നു. കൊൽക്കത്തയിലെ പ്രമുഖ കാർഡിയോളജിസ്റ്റ് പി.കെ. ഹസ്രയാണ് തന്റെ ചേമ്പറിൽ എത്തുന്നവർക്ക് ഈ വിചിത്രമായ ഓഫർ നൽകിയത്. ഇതിനെതിരെ മെഡിക്കൽ കൗൺസിലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.(Consultation fee waiver for chanting ‘Jai Shri Ram’, Strange offer from a doctor in Kolkata )
കഴിഞ്ഞ ഞായറാഴ്ചയാണ് പി.കെ. ഹസ്ര തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ഈ ഓഫർ പങ്കുവെച്ചത്. ബിജെപിയുടെ ചിഹ്നമുള്ള തൊപ്പിയും സ്കാർഫും ധരിച്ച തന്റെ ഫോട്ടോയ്ക്കൊപ്പം ഒരു ക്യുആർ കോഡും അദ്ദേഹം നൽകിയിരുന്നു. ഇതിനെ ‘ജയ് ശ്രീറാം ഡിസ്കൗണ്ട് കോഡ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബാലിഗഞ്ച് ഫാരിയിലുള്ള സ്വകാര്യ ചേമ്പറിൽ എത്തുന്ന രോഗികൾ ഈ കോഡ് സ്കാൻ ചെയ്താലോ ‘ജയ് ശ്രീറാം’ വിളിച്ചാലോ ഫീസിൽ 500 രൂപയുടെ ഇളവ് ലഭിക്കും.
ഡോക്ടറുടെ നടപടി മെഡിക്കൽ എത്തിക്സിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഐഎംഎ ബംഗാൾ ഘടകം അദ്ദേഹത്തിന് നോട്ടീസ് അയച്ചു. ഒരു ജനാധിപത്യ രാജ്യത്ത് ആർക്കും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കാൻ അവകാശമുണ്ട്. എന്നാൽ രോഗിയുടെ മതമോ രാഷ്ട്രീയമോ നോക്കി ചികിത്സാ ഫീസിൽ വിവേചനം കാണിക്കുന്നത് തൊഴിൽപരമായ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ് എന്നാണ് ഇവർ പറഞ്ഞത്. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ഡോക്ടർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.
താനൊരു ഉറച്ച ബിജെപി അനുഭാവിയാണെന്നും ബിജെപി പ്രവർത്തകരെ സഹായിക്കാനാണ് ഈ പദ്ധതിയെന്നുമാണ് പി.കെ. ഹസ്രയുടെ വാദം. ഇതിനെ വിവേചനമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതി ഇഷ്ടപ്പെടാത്തവർക്ക് കഴിഞ്ഞ 30 വർഷമായി താൻ നടത്തിവരുന്ന സൗജന്യ ക്ലിനിക്കിൽ വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

