ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സുലൂരിൽ പത്ത് വയസ്സുകാരി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത അമർഷവും രേഖപ്പെടുത്തി നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ (Sulur minor girl missing murder case). അതീവ ഹൃദയഭേദകമായ സംഭവമാണ് നടന്നിരിക്കുന്നതെന്നും പ്രതികൾക്ക് നിയമത്തിന് മുന്നിൽ പരമാവധി ശിക്ഷ തന്നെ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) അദ്ദേഹം തന്റെ കടുത്ത പ്രതികരണം അറിയിച്ചത്.
കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളെ ഭരണകൂടം ഇരുമ്പ് കൈകൊണ്ട് തന്നെ അടിച്ചമർത്തണമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
കമൽഹാസന്റെ പ്രതികരണത്തിന്റെ പൂർണ്ണരൂപം:
“സുലൂരിനടുത്ത് 10 വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയാകുകയും കൊലചെയ്യപ്പെടുകയും ചെയ്ത സംഭവം അതീവ ഹൃദയഭേദകമാണ്. കുറ്റവാളികളെ ഫാസ്റ്റ് ട്രാക്ക് കോടതിയിലൂടെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരികയും അവർക്ക് പരമാവധി ശിക്ഷ (വധശിക്ഷ) ഉറപ്പാക്കുകയും വേണം.
തങ്ങളുടെ പിഞ്ചുകുഞ്ഞിന് നേരിടേണ്ടി വന്ന ക്രൂരതയോർത്ത് ദുഃഖത്തിൽ തകർന്നിരിക്കുന്ന ആ കുടുംബത്തിന് സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണം. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളെ ഇരുമ്പ് കൈകൊണ്ട് തന്നെ തകർക്കണം.”
സാധനം വാങ്ങാൻ പോയ കുട്ടി; രണ്ടുപേർ പിടിയിൽ
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് പ്രദേശത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി ഇറങ്ങിയ പെൺകുട്ടിയെ പെട്ടെന്ന് കാണാതാകുന്നത്. വീട്ടുകാർ പരക്കെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ സുലൂർ പ്രദേശത്തെ കണ്ണംപാളയം തടാകത്തിന് സമീപത്തുനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരമാസകലം കടുത്ത മുറിവുകളേറ്റ നിലയിലായിരുന്നു മൃതദേഹം.
സംഭവവുമായി ബന്ധപ്പെട്ട് കാർത്തിക്, മോഹൻരാജ് എന്നിവരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. റോഡിലൂടെ നടന്നുപോവുകയായിരുന്ന കുട്ടിയെ ഇവർ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയും, വിജനമായ സ്ഥലത്തുവെച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇവർക്കെതിരെ പോക്സോ (POCSO), കൊലപാതകം ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് കോയമ്പത്തൂർ റൂറൽ പോലീസ് കേസെടുത്തിരിക്കുന്നത്.
Story Summary: Actor and Rajya Sabha MP Kamal Haasan strongly condemned the brutal sexual assault and murder of a 10-year-old girl in Sulur, Coimbatore. He demanded maximum punishment for the accused through a fast-track court. Police have arrested two suspects, Karthik and Mohanraj.

