ന്യൂഡൽഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യൻ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയിരിക്കുകയാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ (Cockroach Janta Party/CJP). വെറും ഒരാഴ്ചയ്ക്കുള്ളിൽ ഇൻസ്റ്റാഗ്രാമിൽ മാത്രം ഈ കൂട്ടായ്മയ്ക്ക് 1.8 കോടിയിലധികം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തെപ്പോലും നിഷ്പ്രഭമാക്കുന്നതാണ് ഈ വളർച്ച. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശത്തിന് എതിരെ പരിഹാസരൂപേണ ആരംഭിച്ച ഈ കാമ്പെയ്ൻ ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ വരെ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
എന്നാൽ ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സ് കുതിച്ചുയരുമ്പോഴും എക്സ് പ്ലാറ്റ്‌ഫോമിൽ അതിനനുസരിച്ചുള്ള വർദ്ധനവ് കാണാത്തതിനാൽ, ഇതിന് പിന്നിൽ വിദേശത്ത് നിന്നുള്ള ബോട്ട് അക്കൗണ്ടുകളുടെ സ്വാധീനമുണ്ടോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയും രാഷ്ട്രീയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റുമായ അഭിജീത് ദിപ്കെയാണ് ഈ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകൻ. മുൻപ് ആം ആദ്മി പാർട്ടിയുമായും അരവിന്ദ് കെജ്‌രിവാൾ സർക്കാരുമായും വർഷങ്ങളോളം പ്രവർത്തിച്ചിട്ടുള്ള മഹാരാഷ്ട്ര സ്വദേശിയാണ് ഇദ്ദേഹം.
കഴിഞ്ഞ വെള്ളിയാഴ്ച (മേയ് 15) ഒരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് നടത്തിയ “കോക്രോച്ച്” (പാറ്റ) പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തൊഴിലില്ലാത്ത യുവാക്കളെയാണ് ചീഫ് ജസ്റ്റിസ് പാറ്റകളോട് ഉപമിച്ചതെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായി. എന്നാൽ, വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ കൈവശം വെക്കുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്നും രാജ്യത്തെ യുവാക്കളെ അല്ലെന്നും തൊട്ടടുത്ത ദിവസം തന്നെ ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തിയിരുന്നു.
പരിഹാസത്തിൽ നിന്ന് തുടങ്ങിയ മുന്നേറ്റം
ചീഫ് ജസ്റ്റിസിന്റെ വിശദീകരണം വന്നെങ്കിലും സോഷ്യൽ മീഡിയയിൽ ‘പാറ്റ ചർച്ചകൾ’ അവസാനിച്ചില്ല. മേയ് 16-ന് അഭിജീത് ദിപ്കെ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ ഒരു ചിത്രവും ഗൂഗിൾ ഫോം ലിങ്കും എക്സിൽ പങ്കുവെച്ചു. “രാജ്യത്തെ എല്ലാ ‘പാറ്റകൾക്കുമായി’ ഞാൻ പുതിയൊരു പ്ലാറ്റ്‌ഫോം ഒരുക്കുകയാണ്, താല്പര്യമുള്ളവർക്ക് ചേരാം” എന്നായിരുന്നു കുറിപ്പ്. നിമിഷങ്ങൾക്കകം പതിനായിരക്കണക്കിന് ആളുകളാണ് ഗൂഗിൾ ഫോം പൂരിപ്പിച്ചത്.
തൃണമൂൽ കോൺഗ്രസ് എം.പിമാർ ഉൾപ്പെടെയുള്ള പ്രമുഖർ തങ്ങൾ ഈ പാർട്ടിയുടെ ഭാഗമാണെന്ന് പ്രഖ്യാപിച്ചു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് “BJP vs CJP” എന്ന് എക്സിൽ കുറിച്ചതോടെ ഈ തമാശ കാമ്പെയ്ൻ കൂടുതൽ രാഷ്ട്രീയ ശ്രദ്ധ നേടി. നിലവിൽ ഒരു ലക്ഷത്തിലധികം ആളുകൾ തങ്ങളുടെ പാർട്ടിയിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ദിപ്കെ അവകാശപ്പെടുന്നു. ഇതൊരു തമാശയായി തുടങ്ങിയതാണെങ്കിലും യുവാക്കളുടെ പ്രതികരണം കാണുമ്പോൾ ഇതിനെ ഇനി നിസ്സാരമായി കാണാനാകില്ലെന്നും, ഭരണഘടനയിലും ജനാധിപത്യ സംരക്ഷണത്തിലും വിശ്വസിച്ചുകൊണ്ടുള്ള വലിയൊരു യുവജന മുന്നേറ്റമായി ഇത് മാറിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: The satirical ‘Cockroach Janta Party’ (CJP) has created a massive social media frenzy, amassing nearly 18 million Instagram followers within a week. Founded by Abhijeet Dipke, a Boston University student and former AAP strategist, the campaign began following a controversial “cockroach” remark by Chief Justice Surya Kant, which was later clarified to target fake-degree holders rather than unemployed youth. While the rapid influx has triggered scrutiny over potential foreign bot activity due to low growth on X, the movement gained political traction with leaders like Akhilesh Yadav tweeting “BJP vs CJP.” Dipke claims over 100,000 official registrations, framing it as a Gen Z democratic movement.

