ന്യൂഡൽഹി: ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള സാംസ്കാരിക-നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കിക്കൊണ്ട്, 11-ാം നൂറ്റാണ്ടിലെ ചോഴ രാജവംശത്തിന്റെ അപൂർവ്വമായ ചെപ്പേടുകൾ നെതർലൻഡ്‌സ് ഇന്ത്യക്ക് കൈമാറി. നെതർലൻഡ്‌സിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രരേഖകൾ ഏറ്റുവാങ്ങി. യു.എ.ഇ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി തന്റെ അഞ്ച് രാജ്യങ്ങളുടെ സന്ദർശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നെതർലൻഡ്‌സിൽ എത്തിയത്. സ്വീഡൻ, നോർവേ, ഇറ്റലി എന്നിവയാണ് സന്ദർശന പട്ടികയിലെ മറ്റ് രാജ്യങ്ങൾ.(Chola Dynasty Copper Plates Returned, Netherlands hands over 11th century Chola dynasty Leiden copper plates to India during PM Modi visit)
இந்தியர் அனைவருக்கும் ஒரு மகிழ்ச்சிகரமான தருணம்!
11-ம் நூற்றாண்டைச் சேர்ந்த சோழர்கால செப்பேடுகள், நெதர்லாந்தில் இருந்து இந்தியாவிற்குத் திரும்பவும் கொண்டுவரப்பட இருக்கின்றன. இது தொடர்பான விழாவில் பிரதமர் ராப் ஜெட்டன் அவர்களுடன் இணைந்து பங்கேற்றேன்.
சோழர் கால செப்பேடுகள், 21… pic.twitter.com/af4NWacMwt
— Narendra Modi (@narendramodi) May 16, 2026
നെതർലൻഡ്‌സിൽ ‘ലൈഡൻ പ്ലേറ്റുകൾ’ എന്നറിയപ്പെടുന്ന ഈ ‘ആനൈമംഗലം ചെപ്പേടുകൾ’ തിരികെ എത്തിക്കുന്നതിനായി 2012 മുതൽ ഇന്ത്യ നയതന്ത്രതലത്തിൽ ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ചോഴ രാജവംശത്തിന്റെ നിലവിലുള്ളതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ചരിത്രരേഖകളായാണ് ഈ 21 ചെപ്പേടുകൾ കണക്കാക്കപ്പെടുന്നത്. ഇന്ത്യക്ക് പുറത്തുള്ള തമിഴ് പാരമ്പര്യത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തുക്കളിൽ ഒന്നാണിത്.
ഒന്നാം രാജരാജ ചോഴന്റെ കാലഘട്ടത്തിൽ നിന്നുള്ള ഈ ചെപ്പേടുകൾക്ക് ഏകദേശം 30 കിലോഗ്രാം ഭാരമുണ്ട്. ചോഴ രാജവംശത്തിന്റെ രാജകീയ മുദ്ര പതിപ്പിച്ച വെങ്കല വളയത്താലാണ് ഇവ ഒന്നിച്ച് കോർത്തിണക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായുള്ള ഈ ചെപ്പേടുകളിൽ ഒരു ഭാഗം സംസ്കൃതത്തിലും മറുഭാഗം തമിഴിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു ഹൈന്ദവ ചക്രവർത്തിയായിരുന്നിട്ടുകൂടി ഒന്നാം രാജരാജ ചോഴൻ ഒരു ബുദ്ധവിഹാരത്തിന് നികുതി വരുമാനം സംഭാവനയായി നൽകിയതിന്റെ രേഖകളാണ് ഇതിലുള്ളത്. രാജരാജ ചോഴൻ നൽകിയ വാക്കാലുള്ള ഈ ഉത്തരവ് ആദ്യം പനയോലകളിലാണ് രേഖപ്പെടുത്തിയത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ മകനായ രാജേന്ദ്ര ചോഴൻ ഒന്നാമനാണ് ഈ ദാനം ശാശ്വതമായി നിലനിൽക്കുന്നതിനായി ചെപ്പേടുകളിലേക്ക് പകർത്തി എഴുതിയത്. ചെപ്പേടുകൾ ബന്ധിച്ചിരിക്കുന്ന വളയത്തിലുള്ളത് രാജേന്ദ്ര ചോഴന്റെ ഔദ്യോഗിക മുദ്രയാണ്.
1700-കളിൽ നാഗപട്ടണം നഗരം ഡച്ച് ഭരണത്തിൻ കീഴിലായിരുന്ന കാലത്ത്, ക്രിസ്ത്യൻ മിഷണറിയുടെ ഭാഗമായി ഇന്ത്യയിലെത്തിയ ഫ്ലോറൻഷ്യസ് കാമ്പർ എന്നയാളാണ് ഈ ചെപ്പേടുകൾ നെതർലൻഡ്‌സിലേക്ക് കൊണ്ടുപോയത്. ഈ പുരാവസ്തുക്കളുടെ യഥാർത്ഥ അവകാശി ഇന്ത്യയാണെന്നുള്ള രാജ്യത്തിന്റെ വാദം പ്രൊട്ടക്ഷൻ ഓഫ് കൾച്ചറൽ പ്രോപ്പർട്ടി കമ്മിറ്റിയുടെ 24-ാമത് സെഷൻ ശരിവെച്ചിരുന്നു. തുടർന്ന് ഇന്ത്യയുമായി ചർച്ച നടത്തി ചെപ്പേടുകൾ കൈമാറാൻ കമ്മിറ്റി നെതർലൻഡ്‌സിന് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശന വേളയിൽ തന്നെ ചരിത്രപ്രധാനമായ ഈ കൈമാറ്റത്തിന് നെതർലൻഡ്‌സ് തയ്യാറായത്.
Story Summary
The Netherlands has officially returned the 11th-century Chola dynasty copper plates, also known as the Leiden Plates or Anaimangalam Plates, to India during PM Narendra Modi’s visit. Dating back to Rajaraja Chola I and bound by Rajendra Chola I’s seal, these 21 plates weighing 30 kg are historical records of land endowment to a Buddhist monastery and represent a major victory for Indian heritage restitution.

