ബംഗളൂരു: നഗരത്തിൽ ബുധനാഴ്ച വൈകുന്നേരം പെയ്ത അതിശക്തമായ മഴയ്ക്കിടെയുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു (Bengaluru Bowring Hospital wall collapse). ശിവാജിനഗറിലെ ബൗറിങ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. അതേസമയം , മരണപ്പെട്ട രണ്ടു സ്ത്രീകൾ മലയാളികളാണെന്നാണ് റിപ്പോർട്ട്.
വൈകുന്നേരം 5.30-ഓടെയാണ് അപകടം നടന്നത്. ആശുപത്രിക്ക് സമീപം തെരുവ് കച്ചവടം നടത്തിയിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. മഴയും കാറ്റും ശക്തമായതോടെ രക്ഷതേടി ഇവർ മതിലിന് സമീപം നിൽക്കുകയായിരുന്നു. എന്നാൽ കനത്ത മഴയിൽ കുതിർന്നുനിന്ന മതിൽ പെട്ടെന്ന് ഇവരുടെ മേലേക്ക് പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
എട്ടുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ നാട്ടുകാരും അഗ്നിശമനസേനയും ചേർന്നാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടവിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യയും സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Story Summary: Eight people, including three children, were killed after a wall at Bowring and Lady Curzon Hospital in Bengaluru collapsed due to heavy rain. The victims, who were street vendors, had taken shelter near the wall during the downpour when the structure gave way.

