ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്സോ (POCSO) കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി സായ് ഭാഗീരഥ് പോലീസിന് മുന്നിൽ കീഴടങ്ങി (Bandi Sanjay Kumar son POCSO case). പ്രതി രാജ്യം വിട്ടുപോകാതിരിക്കാൻ സൈബരാബാദ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ, ശനിയാഴ്ചയാണ് അഭിഭാഷകൻ മുഖേന ഇയാൾ പോലീസിന് മുന്നിൽ ഹാജരായത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാർ വ്യക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല സംരക്ഷണം നൽകാൻ തെലങ്കാന ഹൈക്കോടതി വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് കീഴടങ്ങൽ.
17 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് 8-നാണ് ഭാഗീരഥിനെതിരെ ഭാരതീയ ന്യായ സംഹിത (BNS), പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഭാഗീരഥ്, പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി മാനസികമായി സമ്മർദ്ദത്തിലാക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് കേസിൽ കൂടുതൽ ശക്തമായ പോക്സോ വകുപ്പുകൾ ചുമത്തിയിരുന്നു.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച ഭാഗീരഥ് പെൺകുട്ടിയുടെ കുടുംബത്തിനെതിരെ മറുപരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബവുമായി സൗഹൃദത്തിലായിരുന്ന തന്നോട് മകളെ വിവാഹം കഴിക്കണമെന്ന് അവർ ആവശ്യപ്പെട്ടതായും, അത് നിരസിച്ചപ്പോൾ വ്യാജക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭാഗീരഥ് ആരോപിക്കുന്നു. ഭയം കാരണം ആദ്യം 50,000 രൂപ നൽകിയെങ്കിലും പിന്നീട് 5 കോടി രൂപ ആവശ്യപ്പെട്ട് അവർ ഭീഷണി തുടർന്നതായും ഭാഗീരഥ് പരാതിയിൽ പറയുന്നു. ഭാഗീരഥിന്റെ പരാതിയിലും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേസിൽ രാഷ്ട്രീയ വിവാദങ്ങളും പുകയുന്നുണ്ട്. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിനെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി കെ.സി.ആറിന്റെ മകളും ടി.ആർ.എസ് നേതാവുമായ കെ. കവിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.
Story Summary : Union Minister Bandi Sanjay Kumar’s son, Bandi Sai Bhageerath, surrendered before Cyberabad police on Saturday in connection with a POCSO case, following a lookout circular. The Telangana High Court had earlier denied him interim protection from arrest, while Bhageerath filed a counter-complaint alleging blackmail and extortion.

