അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനപ്പണം വകമാറ്റിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെയും രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധമുള്ളവരുടെയും 50-ലധികം ബാങ്ക് അക്കൗണ്ടുകൾ അന്വേഷണ സംഘം കണ്ടെത്തി. അയോധ്യയിൽ നിന്ന് സമാഹരിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനപ്പണം എങ്ങോട്ടേക്കാണ് ഒഴുകിയതെന്ന് കണ്ടെത്താൻ ബാങ്ക് ഇടപാടുകൾ, സമീപകാലത്തെ നിക്ഷേപങ്ങൾ, സാമ്പത്തിക രേഖകൾ എന്നിവ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് പ്രതികൾ സ്വത്തുക്കൾ വാങ്ങുകയോ വീട് നിർമ്മാണം നടത്തുകയോ ചെയ്തിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.(Ayodhya temple donation scam investigators scan over fifty bank accounts of accused relatives)
തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ചാണ് സ്വത്തുക്കൾ വാങ്ങിയതെന്ന് വ്യക്തമായ തെളിവ് ലഭിച്ചാൽ, ഈ അനധികൃത സ്വത്തുക്കൾക്കെതിരെ ബുൾഡോസർ രാജ് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികളിലേക്ക് യു.പി സർക്കാർ കടക്കുമെന്നാണ് വിവരം. മുഖ്യപ്രതി അനുകൽപ് മിശ്ര ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ പൊളിച്ചുനീക്കുന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ നടപടിയുണ്ടാകുമെന്നാണ് സൂചന. പ്രതികളായ അനുകൽപ് മിശ്ര, ലവകുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരെ നേരത്തെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികളെ കൂടി കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും.
കേസിൽ ഇതുവരെ ക്ഷേത്ര ജീവനക്കാർ ഉൾപ്പെടെ എട്ട് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭക്തർ നൽകുന്ന സംഭാവനകൾ എണ്ണുന്നതിലെ സുരക്ഷാ വീഴ്ചകൾ മുതലെടുത്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഇതിനിടെ രാമക്ഷേത്ര നിർമ്മാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര അയോധ്യ സന്ദർശിച്ച് ഹനുമാൻഗർഹി ക്ഷേത്രത്തിൽ ദർശനം നടത്തുകയും നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. സംഭാവനക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്ര ട്രസ്റ്റ് പണം എണ്ണുന്ന പ്രക്രിയയിലെ സുരക്ഷ ശക്തമാക്കുകയും കർശന നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Story Summary
Investigators probing the Ayodhya Ram Temple donation scam have identified over 50 bank accounts belonging to the relatives of the accused and trust associates. The Uttar Pradesh Police are tracking the money trail to verify if the siphoned-off funds were used for property acquisition, which could provide a legal basis for potential bulldozer demolition actions against the properties of the prime accused.

