ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടില്ലെന്ന് പ്രമുഖ സർവേ ഏജൻസിയായ ആക്‌സിസ് മൈ ഇന്ത്യ (West Bengal Exit Poll 2026). സർവേയുടെ ഭാഗമായി സമീപിച്ച വോട്ടർമാരിൽ ഭൂരിഭാഗം പേരും പ്രതികരിക്കാൻ തയ്യാറാകാത്തതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഏജൻസി വ്യക്തമാക്കി. കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ പ്രവചനങ്ങൾ പുറത്തുവിട്ടെങ്കിലും ബംഗാളിലെ ഡാറ്റയിൽ വിശ്വാസ്യത ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ പിൻമാറ്റം.
സർവേ നേരിട്ട അസാധാരണ വെല്ലുവിളി
ബംഗാളിലെ 294 മണ്ഡലങ്ങളിലും 16 യൂണിറ്റുകളിലായി 80 അംഗങ്ങളുള്ള സംഘത്തെയാണ് വിവരശേഖരണത്തിനായി ഏജൻസി നിയോഗിച്ചിരുന്നത്. 13,250-ഓളം വോട്ടർമാരെ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും അതിൽ 70 ശതമാനത്തോളം പേരും അഭിപ്രായം പറയാൻ വിസമ്മതിച്ചു. സാധാരണ നിലയേക്കാൾ വളരെ ഉയർന്ന നിരക്കാണിതെന്ന് ആക്‌സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.
ശാസ്ത്രീയ വിശ്വാസ്യത ഉറപ്പാക്കാൻ പിൻമാറ്റം
വോട്ടർമാരുടെ നിസ്സഹകരണം മൂലം ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ഫലം പ്രവചിക്കുന്നത് ശാസ്ത്രീയമായി ശരിയാകില്ലെന്നും അത് വിശ്വാസ്യതയെ ബാധിക്കുമെന്നും ഏജൻസി വിലയിരുത്തുന്നു. ഡാറ്റാ ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാത്തതിനാലാണ് ഫലം പ്രസിദ്ധീകരിക്കാത്തതെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് മറ്റ് ഏജൻസികൾ പ്രവചിക്കുമ്പോഴാണ്, തങ്ങളുടെ പക്കൽ മതിയായ ഡാറ്റയില്ലെന്ന് വ്യക്തമാക്കി ആക്‌സിസ് മൈ ഇന്ത്യ പിന്മാറുന്നത്.
Story Summary: Axis My India has decided not to release exit poll results for the West Bengal elections, citing that nearly 70% of voters approached for the survey refused to respond. Agency chief Pradeep Gupta stated that releasing unreliable data would compromise scientific accuracy and credibility.

