ഗുവാഹത്തി: അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിയോടെ ആരംഭിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യം വൻ വിജയം നേടുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്കിടയിൽ, ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് കോൺഗ്രസ്. 35 ജില്ലകളിലായി 40 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത് (Assam Assembly Election Results)
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ ശക്തികേന്ദ്രമായ ജലൂക്ബാരിയിൽ നിന്ന് ഹാട്രിക് വിജയം ലക്ഷ്യമിടുന്നു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗോഗോയ് ജോർഹട്ടിൽ നിന്നും, എ.ഐ.യു.ഡി.എഫ് തലവൻ ബദറുദ്ദീൻ അജ്മൽ ബിന്നക്കണ്ടിയിൽ നിന്നും ജനവിധി തേടുന്നു. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം 88 മുതൽ 100 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തും. കോൺഗ്രസ് സഖ്യം 24-36 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പ്രവചനം.
ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 85.91 ശതമാനം എന്ന റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. വനിതാ വോട്ടർമാരുടെ പങ്കാളിത്തം 86.5 ശതമാനമായി ഉയർന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ബിജെപി 90 സീറ്റുകളിലും സഖ്യകക്ഷികളായ എജിപി 26 സീറ്റിലും ബിപിഎഫ് 11 സീറ്റിലുമാണ് മത്സരിക്കുന്നത്. പ്രതിപക്ഷ നിരയിൽ കോൺഗ്രസ് 99 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. എ.എ.പി, ടി.എം.സി തുടങ്ങിയ പാർട്ടികളും മത്സരരംഗത്തുണ്ട്.
ജോർഹട്ടിൽ ഗൗരവ് ഗോഗോയിയും ബിജെപിയുടെ ഹിതേന്ദ്ര നാഥ് ഗോസ്വാമിയും തമ്മിലുള്ള പോരാട്ടം ഫലസൂചനകളിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിക്കുന്നത്. ഉച്ചയോടെ അസമിലെ കൃത്യമായ ജനവിധി അറിയാൻ സാധിക്കും.
Summary: Counting of votes for the 126-member Assam Assembly began on May 4 at 8:00 am across 40 centres. While exit polls like Axis My India predict a landslide victory for the Himanta Biswa Sarma-led BJP alliance with up to 100 seats, the Congress remains hopeful of a comeback. The state saw a historic 85.91% voter turnout on April 9. High-profile battles, including CM Himanta in Jalukbari and Gaurav Gogoi in Jorhat, are the highlights of this counting day.

