അമരാവതി: ആന്ധ്രാപ്രദേശിൽ 10,000 രൂപ കൈക്കൂലി നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ യുവതിയെ അതിക്രൂരമായി മർദ്ദിക്കുകയും നഗ്നയാക്കി അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ഒൻപത് പേർ പോലീസ് പിടിയിലായി ( Guntur woman assaulted). ഗുണ്ടൂരിലെ നാഗരംപാലെമിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പ്രദേശത്തെ വാർഡ് സെക്രട്ടറിയായ മല്ലേല വെങ്കട രമണ മൂർത്തി, ഇയാളുടെ കുടുംബാംഗങ്ങൾ എന്നിവരാണ് അറസ്റ്റിലായത്.
കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരാതിക്കാരനായ നാഗേശ്വേര റാവുവിന്റെ വീട്ടിലെ വാട്ടർ മോട്ടോർ പൊതുറോഡിന് തടസ്സമാണെന്ന് ആരോപിച്ച് വാർഡ് സെക്രട്ടറി വെങ്കട രമണ മൂർത്തി ഇക്കഴിഞ്ഞ ജൂലൈ 15-ന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുൻസിപ്പൽ അധികൃതർ നടത്തിയ പരിശോധനയിൽ റോഡിന് തടസ്സമില്ലെന്ന് വ്യക്തമായതോടെ മോട്ടോർ മാറ്റാനോ പണം നൽകാനോ റാവുവിന്റെ ഭാര്യ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ പ്രതി അന്നു രാത്രിയോടെ സ്വന്തം ഭാര്യ, മക്കൾ, മറ്റ് ബന്ധുക്കൾ എന്നിവരെയും കൂട്ടി വീട്ടിലെത്തി യുവതിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
യുവതിയുടെ പരാതിയിൽ പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) ലൈംഗിക അതിക്രമം, മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ക്രൂരമായ ഈ സംഭവത്തിൽ കേസെടുക്കാൻ വീഴ്ചവരുത്തുകയും കാലതാമസം വരുത്തുകയും ചെയ്ത നാഗരംപാലെം സർക്കിൾ ഇൻസ്പെക്ടർ സത്യാനാരായണനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സ്ത്രീകൾക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാനത്ത് വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
Story Summary: Nine people, including a ward secretary and his family, were arrested in Guntur, Andhra Pradesh, for stripping and assaulting a woman who refused to pay a ₹10,000 bribe regarding a water connection. Following the incident, a circle inspector was suspended for delaying the case, and CM Chandrababu Naidu promised strict action.


