ചെന്നൈ: തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്നും വിമാനമാർഗ്ഗം കടത്തിയ 23 കോടി രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളികളെ ചെന്നൈ കസ്റ്റംസ് പിടികൂടി. ഭക്ഷണപാക്കറ്റുകളിലും ചോക്ലേറ്റ് കവറുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കാസർഗോഡ്, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈടെക് ലഹരിക്കടത്ത് സംഘമാണ് പിടിയിലായതെന്നാണ് പ്രാഥമിക വിവരം.(6 Malayalis arrested in Chennai with hydroponic cannabis worth Rs 23 crore)
രണ്ട് പ്രത്യേക സംഘങ്ങളായാണ് പ്രതികൾ ബാങ്കോക്കിൽ നിന്ന് ചെന്നൈയിൽ എത്തിയത്. ബാങ്കോക്കിൽ നിന്ന് നാലുപേരടങ്ങുന്ന സംഘം ചെന്നൈയിൽ എത്തിയപ്പോൾ വിനോദസഞ്ചാരികളാണെന്നാണ് അവകാശപ്പെട്ടത്. എന്നാൽ തായ്‌ലൻഡിൽ എത്തി പിറ്റേദിവസം തന്നെ മടങ്ങിവന്നതിൽ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 15 കിലോ കഞ്ചാവ് കണ്ടെടുത്തു. ഇതിന് വിപണിയിൽ 15 കോടിയോളം രൂപ വിലവരും.
വെള്ളിയാഴ്ച പുലർച്ചെ എത്തിയ രണ്ട് പേരുടെ സംഘത്തിൽ നിന്ന് 8 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. ഇതിന് ഏകദേശം 8 കോടി രൂപ വിലമതിക്കും. പിടിയിലായ ആറുപേരും ഉയർന്ന വിദ്യാഭ്യാസമുള്ളവരാണെന്നത് അധികൃതരെ ഞെട്ടിച്ചു. വിദഗ്ധരായ സോഫ്റ്റ്‌വെയർ എൻജിനീയർമാരും ബിരുദധാരികളും ഇക്കൂട്ടത്തിലുണ്ട്. വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി ലഭിക്കാത്തതും നിലവിലെ ജോലിയിൽ നിന്നുള്ള വരുമാനം ആഡംബര ജീവിതത്തിന് തികയാത്തതുമാണ് ലഹരിക്കടത്തിലേക്ക് തിരിയാൻ കാരണമെന്ന് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു.



