ധാർ: മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 15 പേർക്ക് ജീവൻ നഷ്ടമായി. തൊഴിലാളികളുമായി പോയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയും എതിർദിശയിൽ വന്ന എസ്‌യുവി കാറിൽ ഇടിക്കുകയുമായിരുന്നു. അപകടസമയത്ത് പിക്കപ്പ് വാനിൽ 46 പേർ ഉണ്ടായിരുന്നതായാണ് വിവരം.(15 Labourers Killed, Several Injured as Pickup Truck Overturns, Collides With SUV in Madhya Pradesh)
ബുധനാഴ്ച രാത്രി 8:30-നും 9:00-നും ഇടയിൽ ഇൻഡോർ-അഹമ്മദാബാദ് ദേശീയ പാതയിൽ ആയിരുന്നു സംഭവം. ധാർ ജില്ലയിലെ ബഗ്ഗാഡിൽ നിന്ന് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് വാനിലുണ്ടായിരുന്നത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ വാൻ മറിയുകയും എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.
ആദ്യം 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെങ്കിലും പരിക്കേറ്റവർ ചികിത്സയിലിരിക്കെ മരിച്ചതോടെ മരണസംഖ്യ 15 ആയി ഉയർന്നു. പരിക്കേറ്റവരിൽ 7 പേരെ നില മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇൻഡോറിലേക്ക് മാറ്റി. ബാക്കിയുള്ള 15 പേർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻഡോറിൽ പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും ഇൻഡോർ ഡിവിഷണൽ കമ്മിഷണർ ഡോ. സുദാം പി ഖാഡെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മോഹൻ യാദവും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും മറ്റ് പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും.

