ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഭർത്താവ് അറസ്റ്റിൽ (Meerut Murder Case). ലിസരി ഗേറ്റ് സ്വദേശിനിയായ കൗസറിനെ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് സാഖിബിനെയാണ് പോലീസ് പിടികൂടിയത്. മറ്റൊരു സ്ത്രീയുമായുള്ള സാഖിബിന്റെ രഹസ്യബന്ധം കൗസർ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകത്തിന് ശേഷം ഒരു അജ്ഞാതൻ വീട്ടിൽ അതിക്രമിച്ചു കയറി മോഷണശ്രമത്തിനിടെ ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു സാഖിബിന്റെ ശ്രമം.
ഭാര്യയുടെ മൃതദേഹത്തിന് സമീപം പൊട്ടിക്കരഞ്ഞും വിലപിച്ചും നാട്ടുകാരെയും പോലീസിനെയും ഇയാൾ തെറ്റിദ്ധരിപ്പിച്ചു. സംഭവസമയം വീട്ടിലുണ്ടായിരുന്ന മൂന്ന് പെൺമക്കളോടും താൻ പറയുന്ന കള്ളക്കഥ തന്നെ പോലീസിനോട് പറയാൻ സാഖിബ് ഭീഷണിപ്പെടുത്തിയിരുന്നു.
സാഖിബിന്റെ പരസ്പരവിരുദ്ധമായ മൊഴികളാണ് പോലീസിന് സംശയമുണ്ടാക്കിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കൊലപാതകത്തിന് ഉപയോഗിച്ച പേപ്പർ കട്ടർ വീട്ടിൽ നിന്ന് തന്നെ പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ കൗസർ ഉറങ്ങിക്കിടക്കുമ്പോഴാണ് സാഖിബ് ക്രൂരകൃത്യം നിർവഹിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
മൊബൈൽ ടവർ നിർമ്മാണ ജോലിക്കാരനും രാത്രികാലങ്ങളിൽ റിക്ഷാ ഡ്രൈവറുമാണ് സാഖിബ്. ഏറെ നാളായി ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വീട്ടിൽ വഴക്ക് പതിവായിരുന്നു. മുൻപ് പലതവണ കൗസറിനെ ആത്മഹത്യ ചെയ്യാൻ ഇയാൾ നിർബന്ധിച്ചിരുന്നതായും പോലീസ് കണ്ടെത്തി. അമ്മ കൊല്ലപ്പെടുകയും അച്ഛൻ അഴിക്കുള്ളിലാവുകയും ചെയ്തതോടെ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കൾ ഇപ്പോൾ അനാഥരായ അവസ്ഥയിലാണ്.
Story Summary: A man named Sakib was arrested in Meerut, UP, for murdering his wife, Kausar, by slitting her throat with a paper cutter. The motive was a dispute over Sakib’s extramarital affair. Sakib initially tried to frame the murder as a robbery attempt by an unknown intruder and even forced his three daughters to give false testimony. However, contradictory statements and the recovery of the weapon led to his confession.

