സൈലം പിഎസ്‌സി യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയുടെ ക്യാപ്ഷനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ഔദ്യോഗിക പ്രതികരണവുമായി മാനേജ്മെന്റ് രംഗത്തെത്തി. പ്രശസ്ത അധ്യാപകൻ മൻസൂർ അലി കാപ്പുങ്ങൽ അവതരിപ്പിച്ച വീഡിയോയുടെ ക്യാപ്ഷൻ തെറ്റിദ്ധാരണകൾക്കും വ്യത്യസ്തമായ വ്യാഖ്യാനങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിലാണ് വിശദീകരണമെന്ന് സൈലം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനേഷ് കുമാർ അറിയിച്ചു. (Xylem PSC YouTube Controversy)
കേരളത്തിൽ ഭരണത്തിലിരിക്കുന്ന ഏത് സർക്കാരിന് കീഴിലും ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണമെന്നും അവർക്ക് മികച്ച പിന്തുണ ലഭിക്കണമെന്നും മാത്രമാണ് വീഡിയോയിലൂടെ ലക്ഷ്യമിട്ടതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ഇതിന് പിന്നിൽ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളോ താൽപ്പര്യങ്ങളോ ഇല്ലെന്നും കുറിപ്പിൽ പറയുന്നു.
വിദ്യാർത്ഥികളുടെയും പിഎസ്‌സി ഉദ്യോഗാർത്ഥികളുടെയും ഉന്നമനത്തിന് വേണ്ടിയാണ് സൈലം എപ്പോഴും പ്രവർത്തിക്കുന്നത്. അതിനനുസരിച്ചുള്ള ഉള്ളടക്കങ്ങളാണ് എപ്പോഴും നിർമ്മിക്കാറുള്ളതെന്നും മാനേജ്മെന്റ് കൂട്ടിച്ചേർത്തു. വീഡിയോയോ അതിന്റെ ക്യാപ്ഷനോ ആർക്കെങ്കിലും മാനസിക പ്രയാസം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ സ്ഥാപനം നിർവ്യാജ ഖേദം രേഖപ്പെടുത്തുന്നു. ഉദ്യോഗാർത്ഥികളുടെ വികാരങ്ങളെയും അഭിപ്രായങ്ങളെയും മാനിച്ചുകൊണ്ട് വരും ദിവസങ്ങളിൽ കൂടുതൽ ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയും മുന്നോട്ട് പോകുമെന്നും വിനേഷ് കുമാർ ഉറപ്പുനൽകി. സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്കെതിരെയും ക്യാപ്ഷനെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സൈലം ലേണിംഗ് വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്.
Summary: Xylem Learning management has issued a clarification regarding a controversial video posted on their Xylem PSC YouTube channel featuring teacher Mansoor Ali Kappungal. COO Vinesh Kumar stated that the video’s intention was solely to advocate for more opportunities for job seekers under any ruling government and had no other motives. The management expressed regret if the video’s caption caused any emotional distress and promised to be more responsible in the future.

