വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ മാതൃകാ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. പുനരധിവാസ പ്രക്രിയയിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുന്നതിനായി ഗുണഭോക്താക്കൾക്ക് തന്നെ നറുക്കെടുപ്പിലൂടെ തങ്ങളുടെ വീട് തിരഞ്ഞെടുക്കാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.(Wayanad rehabilitation, Draw for houses in Kalpetta Township today)
ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണ്ണമായും നഷ്ടപ്പെട്ടവർക്കാണ് മുൻഗണനാ പട്ടികയിൽ ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത്. ഏഴ് സെന്റ് ഭൂമിയിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. മൂന്ന് കിടപ്പുമുറികളുള്ള വീടുകളുടെ അടിത്തറ ഭാവിയിൽ രണ്ടാം നില പണിയാൻ സാധിക്കുന്ന തരത്തിൽ ബലപ്പെടുത്തിയിട്ടുണ്ട്.
വിശാലമായ റോഡുകൾ, സുരക്ഷിതമായ കുടിവെള്ള സംവിധാനം, അങ്കണവാടി, കമ്മ്യൂണിറ്റി സെന്റർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ടൗൺഷിപ്പിൽ ലഭ്യമാണ്. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 178 വീടുകളാണ് ഇപ്പോൾ കൈമാറുന്നത്. ആകെ 327 ഗുണഭോക്താക്കൾക്ക് വരാനിരിക്കുന്ന കാലവർഷത്തിന് മുൻപായി വീടുകൾ നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം.
കൽപ്പറ്റ ബൈപാസിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ അതിവേഗം പൂർത്തിയാക്കിയ ഈ ടൗൺഷിപ്പിന്റെ ഉദ്ഘാടനം ഫെബ്രുവരി 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്ന വയനാടിന് പ്രത്യാശയുടെ പുതിയ വെളിച്ചമായിരിക്കും ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

