കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാതയ്ക്ക് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുമായി മന്ത്രിമാരോട് അടിയന്തരമായി വയനാട്ടിലെത്താൻ നിർദേശം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. വയനാട് ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി അടിയന്തര കൂടിക്കാഴ്ച നടത്തി.(Wayanad Kalladi Landslide Ministers Rush To Spot Chief Minister Directs Rescue)
റവന്യൂ, കൃഷി മന്ത്രിമാരോടും എത്രയും വേഗം വയനാട്ടിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്തെ നിലവിലെ അവസ്ഥയെക്കുറിച്ച് വയനാട് ജില്ലാ കളക്ടറുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. കനത്ത മണ്ണിടിച്ചിലിൽ കള്ളാടി മീനാക്ഷി പാലത്തിന് സമീപം നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ശക്തമായ സംശയം. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്.
തുരങ്കപാതയ്ക്കായി നിർമ്മിച്ച വലിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ പൂർണ്ണമായും ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്ത അതിതീവ്ര മഴയാണ് ഈ വലിയ മണ്ണിടിച്ചിലിന് കാരണമായത്. തുരങ്കപാതയിലെ തൊഴിലാളികളടക്കം മൺകൂനയ്ക്കടിയിൽ പെട്ടിട്ടുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നിലവിൽ മണ്ണിൽ പെട്ടുപോയ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്നുള്ള അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ മേപ്പാടിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ മീനങ്ങാടിയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് സംഘം ഉടൻ തന്നെ അപകടസ്ഥലത്തെത്തും. കോഴിക്കോട്ടുള്ള എൻ.ഡി.ആർ.എഫ് സംഘത്തോടും അടിയന്തരമായി വയനാട്ടിലേക്ക് തിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Story Summary
Following a massive landslide near the Kalladi tunnel project in Wayanad, Chief Minister VD Satheesan has intervened urgently, directing ministers to rush to the district to coordinate rescue operations. Vehicles and workers are feared trapped under the debris after a concrete retaining wall collapsed due to torrential rains. Fire force units from Kalpetta, Bathery, and Mananthavady along with NDRF teams are mobilized for the rescue.

