Description
Digital Voice of Kerala
Saturday, February 21, 2026

Digital Voice of Kerala
HomeKerala'ആക്രമണത്തിന് പിന്നിൽ VD സതീശൻ, ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തു,...

‘ആക്രമണത്തിന് പിന്നിൽ VD സതീശൻ, ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തു, കോൺഗ്രസിന് ദയനീയ പരാജയം ഉണ്ടാകുമെന്ന ഭയം’: വീണാ ജോർജ്, പൊലീസ് വാഹനം തടഞ്ഞ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസ് | VD Satheesan

തിരുവനന്തപുരം: തന്റെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേരിട്ടുള്ള നിർദ്ദേശമാണെന്ന് മന്ത്രി വീണാ ജോർജ്. കോൺഗ്രസിന് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയമെന്ന ഭയമാണ് എന്നും മന്ത്രി ആരോപിച്ചു. ആരോഗ്യമന്ത്രിയെന്ന നിലയിൽ ചെയ്യാനാകുന്നതെല്ലാം ചെയ്തുവെന്നും അവർ ചൂണ്ടിക്കാട്ടി.(VD Satheesan behind the attack at the residence, says Health Minister Veena George)

ആരോഗ്യമന്ത്രിയല്ല സർജറി നടത്തുന്നത്. ഈ അതിക്രമം വി.ഡി. സതീശന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തതാണ്. ഇത്തരം നാടകങ്ങളിലൂടെ കോൺഗ്രസിന്റെ പരാജയഭീതിയാണ് പുറത്തുവരുന്നത്, മന്ത്രി പറഞ്ഞു.

വണ്ടാനം മെഡിക്കൽ കോളേജ് സംഭവത്തിൽ ഒരു തരത്തിലുള്ള ചികിത്സാ പിഴവും സർക്കാർ അംഗീകരിക്കില്ല. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി ഇതിനകം സ്വീകരിച്ചിട്ടുണ്ട്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ആശുപത്രികൾ മോശമാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. സ്വകാര്യ ആശുപത്രി മേഖലയിലെ വൻകിട നിക്ഷേപകരെ സഹായിക്കാനാണ് വി.ഡി. സതീശനും കൂട്ടരും ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതും റീത്ത് വെച്ചതും. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് വാഹനം തടഞ്ഞ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിൽ പ്രതിഷേധിച്ച് മന്ത്രിയുടെ വസതിക്ക് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റുന്നതിനിടെയാണ് സംഘർഷമുണ്ടായത്. അറസ്റ്റ് ചെയ്ത പ്രവർത്തകരെ കൊണ്ടുപോകാതിരിക്കാൻ വനിതാ പ്രവർത്തകർ പൊലീസ് വാഹനത്തിന് മുന്നിൽ കയറി നിന്ന് തടസ്സമുണ്ടാക്കി. ഇതിനിടെ പൊലീസ് വാഹനം മുന്നോട്ട് എടുത്തപ്പോൾ പ്രതിഷേധക്കാരിലൊരാളായ യുവതി നിലത്തുവീഴുകയും ഇവർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണം തടഞ്ഞതിനും വാഹനങ്ങൾ തടഞ്ഞതിനുമാണ് കേസെടുത്തിരിക്കുന്നത്.

സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഉള്ളിൽ കടന്ന പ്രവർത്തകർ വാതിലിന് മുന്നിൽ റീത്ത് വെച്ചു. തൈക്കാട് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ മന്ത്രിയുടെ വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറി. സംഭവസമയത്ത് രണ്ട് പോലീസുകാർ മാത്രമാണ് വസതിയിൽ ഉണ്ടായിരുന്നത്. സംഭവം വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വസതിക്ക് മുന്നിൽ കരിങ്കൊടി ഉയർത്തിയ പ്രവർത്തകർ സർക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ വിളിച്ചു. പിന്നീട് പുറത്തിറങ്ങിയ ഇവർ ഗേറ്റിന് മുന്നിൽ പ്രതിഷേധം തുടർന്നു. പ്രതിഷേധം ശക്തമായതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കി.

 

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികളുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്. യൂണിറ്റ് ചീഫും വകുപ്പ് മേധാവിയുമായിരുന്ന ഡോ. ലളിതാംബികയെ പ്രതിയാക്കി അമ്പലപ്പുഴ പോലീസ് കേസെടുത്തു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലുള്ള അശ്രദ്ധമായ പ്രവർത്തനത്തിന് ബി.എൻ.എസ് 125, 125 (a) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദ, നഴ്സിംഗ് ഓഫീസർ ധന്യ എന്നിവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ദ്ധ സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കും. ആലപ്പുഴ സ്വദേശിനി ഉഷ ജോസഫിന്റെ ശസ്ത്രക്രിയയ്ക്കിടെയാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉപകരണം വയറ്റിൽ കുടുങ്ങിയ വിവരം പുറത്തറിയുന്നത്. ഉഷയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ചികിത്സാ പിഴവിനൊപ്പം തന്നെ, ഡോ. ലളിതാംബികയ്‌ക്കെതിരെ കൈക്കൂലി ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala