തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കേരളത്തിന് അനുവദിച്ചാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2014-ൽ ഗുജറാത്തിൽ വെച്ച് നരേന്ദ്ര മോദിയെ ആദ്യമായി കണ്ടപ്പോൾ താൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യം വിഴിഞ്ഞം തുറമുഖമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.(Told the PM that if Vizhinjam port is given to Kerala, I will be a slave, says Suresh Gopi)
കേരളത്തിൽ എനിക്ക് വഴങ്ങുന്ന കുറച്ച് ആളുകളുണ്ട്, അവർ ആവശ്യപ്പെട്ടതനുസരിച്ചാണ് 2014-ൽ പ്രധാനമന്ത്രിയെ കണ്ടത്. വിഴിഞ്ഞം യാഥാർത്ഥ്യമായതിനെക്കുറിച്ച് മോദി ഒരു പുസ്തകം എഴുതുകയാണെങ്കിൽ അതിൽ പ്രധാനപ്പെട്ട ഒരാൾ ഞാനായിരിക്കും, സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മോദിയെ കണ്ടതിന്റെ പേരിൽ ചിലർ തന്നെ വർഗ്ഗീയവാദിയാക്കി ചിത്രീകരിച്ചു. കേന്ദ്ര ബജറ്റിനെക്കുറിച്ച് നുണകൾ പ്രചരിപ്പിച്ച് ചർച്ചകൾ വഴിതിരിച്ചുവിടാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ‘ഇരുപതാം നൂറ്റാണ്ട്’ സിനിമയിലെ ഡയലോഗ് ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനാകാനാണ് തന്റെ വലിയ ആഗ്രഹമെന്ന് അദ്ദേഹം ആവർത്തിച്ചു. തന്റെ ആഗ്രഹങ്ങളെ പുച്ഛത്തോടെ കാണരുതെന്നും താൻ ഹിന്ദുവായതു കൊണ്ട് ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

