തൃശ്ശൂർ: കനത്ത ചൂടിനെ അവഗണിച്ചും ആയിരങ്ങൾ ഒഴുകിയെത്തിയതോടെ തൃശ്ശൂർ പൂരം ആവേശത്തിന്റെ കൊടുമുടിയിൽ. ഘടകപൂരങ്ങളുടെ വരവും തിരുവമ്പാടിയുടെ വിശ്വപ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യവും പൂർത്തിയായതോടെ പൂരപ്രേമികൾ ഇനി വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിത്തറ മേളത്തിനായുള്ള കാത്തിരിപ്പിലാണ്.(Thrissur Pooram continues despite the scorching heat, spreading a sense of enjoyment)
വെയിലേൽക്കാതെ ആദ്യം വടക്കുന്നാഥ സന്നിധിയിലെത്തിയ കണിമംഗലം ശാസ്താവിന് പിന്നാലെ ഓരോ ഘടകപൂരങ്ങളും മേളാരവങ്ങളോടെ തട്ടകത്തെത്തി. പൂരപ്രേമികളുടെ പ്രിയങ്കരനായ ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയതോടെ തേക്കിൻകാട് ആവേശത്തിലായി. പാറമേക്കാവ് അഭിഷേകിന്റെ മേളം ഇതിന് മാറ്റുകൂട്ടി.
പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ മേളപ്രമാണിത്വത്തിൽ ഒൻപത് ആനകളുടെ അകമ്പടിയോടെയാണ് കാരമുക്ക് ഭഗവതി എത്തിയത്. ശങ്കരംകുളങ്ങര ഉദയനായിരുന്നു തിടമ്പേറ്റിയത്. പനമുക്കുംപിള്ളി, ലാലൂർ, അയ്യന്തോൾ, ചൂരക്കോട്ടുകാവ്, നെയ്തലക്കാവ് എന്നീ ഭഗവതിമാരും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വടക്കുന്നാഥനെ വണങ്ങി. പതിനൊന്നരയോടെ ആരംഭിച്ച തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം പൂരനഗരിയെ ഭക്തിസാന്ദ്രമാക്കി. കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ നടന്ന പഞ്ചവാദ്യം ആസ്വാദകർക്ക് നവ്യാനുഭൂതിയായി.
ഉച്ചയ്ക്ക് ശേഷം 2.30-നാണ് പൂരത്തിന്റെ പ്രധാന ആകർഷണമായ ഇലഞ്ഞിത്തറ മേളം ആരംഭിക്കുക. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 250-ഓളം കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം വടക്കുന്നാഥന്റെ ഇലഞ്ഞിത്തറയിൽ മുഴങ്ങും. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി ആഘോഷങ്ങളിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമാണ് നടക്കുന്നത്. വൈകീട്ട് നടക്കുന്ന കുടമാറ്റ ചടങ്ങുകൾ ഇത്തവണ 15 മിനിറ്റിൽ പൂർത്തിയാക്കാൻ തീരുമാനിച്ചു. കൊടുംചൂടിനെ പ്രതിരോധിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചയോടെ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന് സമാപനമാകും.

