കൊല്ലം: യുഡിഎഫ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാകാൻ പോകുന്നതല്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 600 രൂപ പെൻഷൻ പോലും കൃത്യമായി നൽകാൻ കഴിയാത്തവരാണ് 3000 രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. (Those who cannot give pension of Rs 600 are saying they will allocate Rs 3000, Finance Minister KN Balagopal mocks)
യുഡിഎഫ് ഭരണകാലത്ത് 600 രൂപയുടെ പെൻഷൻ 18 മാസത്തോളം കുടിശ്ശികയായിരുന്നുവെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. അന്ന് പെൻഷൻ നൽകാൻ കഴിയാത്തവർ ഇപ്പോൾ 3000 രൂപ നൽകുമെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക നില മോശമാണെന്നും ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്നും പറയുന്നവർ എങ്ങനെയാണ് ഇത്ര വലിയ തുക പെൻഷനായി നൽകുകയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര എന്നത് വലിയ പ്രഖ്യാപനമല്ല. യുഡിഎഫ് കാലത്ത് കട്ടപ്പുറത്തായ വണ്ടികൾ ഓടിച്ചു തുടങ്ങിയത് ഈ സർക്കാരിന്റെ കാലത്താണ്. ജീവനക്കാർക്ക് ശമ്പളം കൃത്യമായി ഉറപ്പാക്കിയത് എൽഡിഎഫ് സർക്കാരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

