കൊൽക്കത്ത: അഭിഷേക് ബാനർജിയുടെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ഓഫീസ് കെട്ടിടം ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. അനധികൃത നിർമ്മാണം എന്ന് ചൂണ്ടിക്കാണിച്ചാണ് ശനിയാഴ്ച സൗത്ത് 24 പർഗാനാസ് ജില്ലാ അധികൃതർ അംതലയിലുള്ള അഞ്ചുനില കെട്ടിടത്തിന്റെ ഭാഗങ്ങൾ ബുൾഡോസറുകളും ഡ്രില്ലിങ് മെഷീനുകളും ഉപയോഗിച്ച് തകർത്തത്. അഭിഷേക് ബാനർജി സി.ഇ.ഒ ആയ കമ്പനിയുടെ പേരിലുള്ളതാണ് ഈ കെട്ടിടം.(Abhishek Banerjee Diamond Harbour Office Demolished By District Administration)
കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കമ്പനി ഡയറക്ടറും അഭിഷേകിന്റെ പിതാവുമായ അമിത് ബാനർജിക്ക് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നതായും എന്നാൽ ജൂൺ 30, ജൂലൈ 7 തീയതികളിൽ നടന്ന ഹിയറിംഗിന് ആരും ഹാജരാകാത്തതിനാലാണ് പൊളിക്കൽ നടപടിയിലേക്ക് കടന്നതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ് നടപടികൾ പൂർത്തിയാക്കിയത്.
അതിനിടെ, ബി.ജെ.പി പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ചു കയറി ഫർണിച്ചറുകളും ജനലുകളും തല്ലിത്തകർക്കുകയും വൻതോതിൽ അക്രമം അഴിച്ചുവിടുകയും ചെയ്തതായി ടി.എം.സി ആരോപിച്ചു. അതേസമയം, വോട്ടർമാരെ ഭീഷണിപ്പെടുത്താനും മാഫിയ പ്രവർത്തനങ്ങൾ നടത്താനുമുള്ള താവളമായിരുന്നു ഈ അനധികൃത കെട്ടിടമെന്ന് ബി.ജെ.പി നേതാവ് അഭിജിത് ദാസ് ആരോപിച്ചു. എന്നാൽ, ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം പശ്ചിമ ബംഗാളിൽ പ്രതികാര രാഷ്ട്രീയത്തിന്റെയും ബുൾഡോസർ സംസ്കാരത്തിന്റെയും ഗുണ്ടാരാജിന്റെയും പുതിയ രൂപമാണ് കാണുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ അടിയന്തര നടപടിയെന്നും ടി.എം.സി കൂട്ടിച്ചേർത്തു. എന്നാൽ ഇത് വെറുമൊരു ഭരണപരമായ നടപടി മാത്രമാണെന്നും നിയമവിരുദ്ധമായ നിർമ്മാണങ്ങളെ പാർട്ടി അനുകൂലിക്കില്ലെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതികരിച്ചു.
Story Summary
The South 24 Parganas district administration demolished the constituency office of TMC national general secretary Abhishek Banerjee after declaring it an illegal construction. The demolition of the five-storey building triggered a major political row, with the TMC accusing the BJP of promoting a violent ‘bulldozer culture’ and political vengeance, while the BJP justified it as an administrative action against illegal property.


