തിരുവനന്തപുരം: തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി (BJP Councilor Sugathan) കൗൺസിലറും കാപ്പ (KAAPA) നിയമപ്രകാരം തടവിലുമായ സുഗതനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളൈക്കടവിലെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ ഒരാളെ മാരകമായി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിലാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ബുധനാഴ്ച വൈകിട്ട് 5.30 വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
വിവിധ ക്രിമിനൽ കേസുകളിൽ പെട്ട് കാപ്പ ചുമത്തപ്പെട്ട് നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന സുഗതനെ കോടതിയിൽ ഹാജരാക്കുന്നതിനായി ചൊവ്വാഴ്ച രാത്രിയോടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പ്രതിയെ വിശദമായ തെളിവെടുപ്പിന് ശേഷം തിരികെ വിയ്യൂർ ജയിലിലേക്ക് തന്നെ കൊണ്ടുപോകുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നാല് വധശ്രമക്കേസുകൾ ഉൾപ്പെടെ അത്യന്തം ഗുരുതരമായ 19 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഈ ബിജെപി കൗൺസിലർ. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ മാത്രം 18 കേസുകളും നെടുമങ്ങാട് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും ഇയാൾക്കെതിരെയുണ്ട്.
ലോക്കൽ പോലീസിനെ വെട്ടിച്ച് ദീർഘനാൾ ഒളിവിലായിരുന്ന സുഗതനെ ഏറെ സാഹസികമായാണ് പോലീസ് സംഘം മുൻപ് പിടികൂടിയത്. പ്രതിയെ പിടികൂടാനെത്തിയ സമയത്ത് ഇയാളുടെ അനുയായികൾ പോലീസിനെ വളഞ്ഞ് അക്രമിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ജനക്കൂട്ടത്തിന്റെ തടസ്സം വകവെക്കാതെ ആകാശത്തേക്ക് വെടിവെച്ചാണ് വട്ടിയൂർക്കാവ് എസ്എച്ച്ഒയുടെ (SHO) നേതൃത്വത്തിലുള്ള സംഘം സുഗതനെ കസ്റ്റഡിയിലെടുത്തത്. അന്ന് പ്രതിയുടെ ഗുണ്ടകൾ നടത്തിയ ആക്രണമത്തിൽ വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിലുള്ള വധശ്രമക്കേസിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.
Story Summary:
The Nedumangad Magistrate Court has remanded Thiruvananthapuram Corporation BJP councilor and KAAPA convict Sugathan into police custody until Wednesday evening in an attempt-to-murder case. Sugathan, who faces 19 criminal charges, was brought from Viyyur Central Jail for trial.

