തിരുവനന്തപുരം: ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിൽ വെച്ച് ജാതീയധിക്ഷേപം നേരിടേണ്ടി വന്ന പരാതിക്കാരി ജയശ്രീക്ക് കൈത്താങ്ങുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് (Ooruttambalam Saraswathy Vidyalayam casteist abuse). ജയശ്രീക്ക് ജില്ലാ പഞ്ചായത്തിന് കീഴിൽ പുതിയ ജോലി നൽകിക്കൊണ്ടുള്ള ഔദ്യോഗിക നിയമന ഉത്തരവ് ജില്ലാ പഞ്ചായത്ത് അധികൃതർ നേരിട്ടെത്തി കൈമാറി. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ‘കൊറ്റാമം സാഫല്യം’ കെയർഹോമിൽ ശുചീകരണ തൊഴിലാളിയായാണ് ജയശ്രീക്ക് പുതിയ നിയമനം നൽകിയിരിക്കുന്നത്.
വിദ്യാലയത്തിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന ജയശ്രീയുടെ പരാതിയിൽ കഴിഞ്ഞയാഴ്ച മാരൻനല്ലൂർ പോലീസ് കേസെടുത്തിരുന്നു. സ്കൂൾ ബസ് കോർഡിനേറ്ററായ അഭിലാഷിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമാണ് (SC/ST Act) പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജയശ്രീയുടെ ശരീരത്തിൽ നിന്നുള്ള ദുർഗന്ധം കാരണം കുട്ടികൾക്ക് ബസിൽ ഇരിക്കാൻ അസഹനീയമാണെന്ന് പരസ്യമായി പറഞ്ഞ് ആക്ഷേപിച്ചുവെന്നായിരുന്നു പരാതി. ഈ ജാതീയമായ അധിക്ഷേപത്തിന് തൊട്ടുപിന്നാലെ തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ സ്കൂൾ അധികൃതർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ജയശ്രീ ആരോപിച്ചിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ സ്കൂളിനെതിരെ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. എസ്എഫ്ഐ (SFI), ഡിവൈഎഫ്ഐ (DYFI) പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ജയശ്രീയുടെ ഭാഗത്തുനിന്നുണ്ടായ ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണോയെന്ന് സംശയിക്കുന്നതായും സ്കൂളിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്നുമായിരുന്നു സ്കൂൾ മാനേജ്‌മെന്റിന്റെ ഔദ്യോഗിക പ്രതികരണം. വിവാദങ്ങൾക്കിടയിലും ജയശ്രീക്ക് അടിയന്തരമായി മാന്യമായ ഉപജീവനമാർഗ്ഗം ഉറപ്പാക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
Story Summary: Jayasree, who faced casteist abuse at Saraswathi Vidyalaya in Ooruttambalam, has been appointed as a cleaning staff at ‘Kottam Saafalyam’ care home under the Thiruvananthapuram District Panchayat. Following her complaint that she was verbally abused and subsequently terminated from her school job, the police registered an SC/ST case against the school bus coordinator, Abhilash.

