തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് അധികൃതർ സ്വീകരിച്ചത് അങ്ങേയറ്റം മോശമായ സമീപനമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നിതിൻ രാജിന് ഹോസ്റ്റൽ മുറി പോലും നൽകാൻ അധികൃതർ തയ്യാറായിരുന്നില്ലെന്നും, സർക്കാർ നിതിൻ്റെ കുടുംബത്തിനൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.(Such teachers are a disgrace, Minister V Sivankutty on Nitin Raj’s death)
കുട്ടികളെ ഭീഷണിപ്പെടുത്താനുള്ള ആയുധമായി ഇൻ്റേണൽ മാർക്കിനെ അധ്യാപകർ മാറ്റുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഇൻ്റേണൽ മാർക്ക് നൽകുന്ന രീതിയിൽ കാതലായ മാറ്റങ്ങൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അധ്യാപകൻ മാത്രം ഒറ്റയ്ക്ക് ഇൻ്റേണൽ മാർക്ക് നൽകുന്ന രീതി അവസാനിപ്പിക്കണം. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള വ്യവസ്ഥ കൊണ്ടുവരണം.
മാർക്ക് നൽകുന്നതിലെ മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കണം. വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്ന അധ്യാപകർ നാടിന് തന്നെ അപമാനമാണെന്നും മന്ത്രി പറഞ്ഞു. ലോൺ ആപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പോലീസ് അന്വേഷിക്കട്ടെ എന്ന് മന്ത്രി പറഞ്ഞു.

