തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശ്രീലേഖ ഉൾപ്പെടെയുള്ള 20 പേർക്കാണ് ഇന്ന് നോട്ടീസ് നൽകുന്നത്.(Slogans insulting the police, Former DGP R. Sreelekha to receive notice today)
ബിജെപി വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് വിവാദമായ മുദ്രാവാക്യങ്ങൾ ഉയർന്നത്. പൊലീസ് ഉദ്യോഗസ്ഥരെയും സേനയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ മാർച്ചിൽ ഉണ്ടായെന്നാണ് പൊലീസ് റിപ്പോർട്ട്. ഇത്തരത്തിൽ മുദ്രാവാക്യം വിളിച്ചത് വലിയ ചർച്ചയായിരുന്നു.
ആർ. ശ്രീലേഖ ഉൾപ്പെടെ 20 ബിജെപി നേതാക്കളും പ്രവർത്തകരും ചോദ്യം ചെയ്യലിനായി വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ്. നേരത്തെ തന്നെ ഈ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.

