കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിൻ്റെ ഭാഗമായി മുരാരി ബാബു കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന ആദ്യത്തെ വ്യക്തിയാണ് മുരാരി ബാബു.(Sabarimala gold theft case, Murari Babu appears at ED office for questioning)
ശബരിമലയിലെ ‘ദ്വാരപാലക-കട്ടിളപ്പാളി’ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇഡി മൊഴിയെടുക്കുന്നത്. ദ്വാരപാലക കേസിലെ രണ്ടാം പ്രതിയും കട്ടിളപ്പാളി കേസിലെ ആറാം പ്രതിയുമാണ് മുരാരി ബാബു. കഴിഞ്ഞ ഒക്ടോബർ 23-നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്നതോടെയാണ് മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഈ കേസുകളിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആദ്യത്തെ ആൾ കൂടിയാണ് ഇയാൾ.
പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചുകൊണ്ടിരിക്കെത്തന്നെയാണ് ഇഡിയും സമാന്തരമായി അന്വേഷണം ശക്തമാക്കുന്നത്. സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചും വിദേശ ബന്ധങ്ങളെക്കുറിച്ചും ഇഡി വിശദമായി പരിശോധിക്കും.



