പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരായ പാർട്ടി നടപടി ഇന്ന് പ്രഖ്യാപിച്ചേക്കും. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ എല്ലാ സംഘടനാ ചുമതലകളിൽ നിന്നും നീക്കം ചെയ്യാനാണ് സാധ്യത.(Sabarimala gold theft case, Action may be taken against A Padmakumar today )
രാവിലെ 11-ന് ചേരുന്ന നിർണ്ണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ആറന്മുള മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് പത്മകുമാറിനെ ഇന്നലെ തന്നെ നീക്കം ചെയ്തിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപായി പത്മകുമാറിനെതിരെ കർശന നടപടി വേണമെന്ന് ജില്ലയിലെ പ്രമുഖയായ വനിതാ നേതാവ് സംസ്ഥാന നേതൃത്വത്തിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തിയതായാണ് വിവരം.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി നൽകിയ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.

