തിരുവനന്തപുരം : ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാനുള്ള പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. വിജിലൻസ് മേധാവി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.(Sabarimala flagpole reconstruction, Vigilance team to investigate will be known today)
2017-ൽ കൊടിമരത്തിനായി ശേഖരിച്ച സ്വർണ്ണത്തിന്റെ വിനിയോഗത്തിൽ ക്രമക്കേട് നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കാൻ കോടതി വിജിലൻസിന് അനുമതി നൽകിയിട്ടുണ്ട്.
നിലവിൽ സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെയും ദേവസ്വം വിജിലൻസിന്റെയും പക്കലുള്ള രേഖകൾ സംസ്ഥാന വിജിലൻസ് ഏറ്റെടുക്കും. സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നടക്കും. തന്ത്രിക്ക് ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ചുമതലയുള്ളതെന്നും സ്വർണ്ണവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ പങ്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ സ്വർണ്ണക്കവർച്ചയുടെ ഗൂഢാലോചനയിൽ തന്ത്രിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദേവസ്വം മുൻ കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യഹർജിയും കോടതി ഇന്ന് പരിഗണിക്കും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം ജാമ്യം തേടിയിരിക്കുന്നത്. ഗോവർദ്ധന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.



