കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ആർ വൈ എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ആർഎസ്പിയിൽ കൂട്ടരാജി (RSP Internal Conflict Eravipuram). മണ്ഡലം സെക്രട്ടറി എൻ. നൗഷാദാണ് പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതോടെ തിരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫ് ക്യാമ്പിൽ തുടക്കത്തിലേ വിള്ളൽ വീണിരിക്കുകയാണ്.
ഇരവിപുരം സീറ്റിലേക്ക് എൻ. നൗഷാദിന്റെ പേരും സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ അവസാനഘട്ട ചർച്ചകളിൽ നൗഷാദിനെ തഴഞ്ഞ് വിഷ്ണു മോഹനെ പ്രഖ്യാപിക്കുകയായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും മറ്റൊരു വിഭാഗവും തമ്മിലുള്ള തർക്കമാണ് സ്ഥാനാർത്ഥി നിർണ്ണയം നീണ്ടുപോകാനും ഒടുവിൽ നാടകീയമായ തീരുമാനത്തിൽ എത്താനും കാരണമായത്. കുന്നത്തൂർ സീറ്റിൽ ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ മത്സരിക്കുന്നതിനാൽ ആർ വൈ എഫിന് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന വാദം പാർട്ടിയിൽ ഉയർന്നെങ്കിലും ഒടുവിൽ വിഷ്ണു മോഹനെ നിശ്ചയിക്കുകയായിരുന്നു.
നിലവിൽ കൊല്ലം ജില്ലയിൽ ആർഎസ്പി മത്സരിക്കുന്ന മൂന്ന് സീറ്റുകളിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. ചവറയിൽ ഷിബു ബേബി ജോൺ തന്നെയാണ് മത്സരിക്കുന്നത്. ഇരവിപുരത്തെ രാജി പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതൃപ്തിയുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നേതൃത്വം ആരംഭിച്ചു കഴിഞ്ഞു. ജില്ലയ്ക്ക് പുറത്തുള്ള രണ്ട് സീറ്റുകളിൽ പ്രതിപക്ഷ നേതാവുമായുള്ള ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

