തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരായ മാത്യു കുഴൽനാടന്റെ പ്രസ്താവനക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി (Rajmohan Unnithan MP). യു.ഡി.എഫിലെ സുപ്രധാന കക്ഷിയായ ലീഗിന്റെ അവകാശങ്ങളെ ചോദ്യം ചെയ്യാൻ കുഴൽനാടന് എന്ത് അധികാരമാണുള്ളതെന്ന് ഉണ്ണിത്താൻ ചോദിച്ചു.
ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ്. അവർക്ക് വ്യക്തമായ അഭിപ്രായങ്ങളുണ്ട്, അത് രഹസ്യമായും പരസ്യമായും പറയാനുള്ള പൂർണ്ണമായ സ്വാതന്ത്ര്യം അവർക്കുണ്ട്. ഇതിനെതിരെ അസഹിഷ്ണുത കാണിക്കുന്നത് ശരിയല്ല.
“അൽപന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കും” എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചാണ് കുഴൽനാടന്റെ നിലപാടിനെ ഉണ്ണിത്താൻ പരിഹസിച്ചത്.
എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് യു.ഡി.എഫിന് ഈ വിജയം ലഭിച്ചത്. മുന്നണി അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും മുഖ്യമന്ത്രിയെക്കുറിച്ച് വരെ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ഒരാൾ അഭിപ്രായം പറയുമ്പോൾ അതിനെ കൊച്ചാക്കുന്ന പ്രവണത അംഗീകരിക്കില്ലെന്നും ഇത്തരം നിലപാടുകൾ ശരിയല്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
മുന്നണിക്കുള്ളിലെ അഭിപ്രായ ഭിന്നതകൾ പരസ്യമായതോടെ യു.ഡി.എഫിൽ മാത്യു കുഴൽനാടൻ ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് സൂചന. ലീഗിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ രംഗത്തെത്തിയത് രാഷ്ട്രീയമായി വലിയ പ്രാധാന്യമർഹിക്കുന്നു.
Story Summary: Senior Congress leader Rajmohan Unnithan MP strongly criticized Mathew Kuzhalnadan MLA for his remarks against the Muslim League. Unnithan stated that the League, as a core member of UDF, has every right to express its opinions and questioned Kuzhalnadan’s authority to challenge them. He reminded that the UDF’s success is rooted in minority support and dismissed Kuzhalnadan’s stance as “intolerance.”

