കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് കോഴിക്കോട് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ചേവായൂരിലെ ത്വക്ക് രോഗാശുപത്രി വളപ്പിൽ 20 ഏക്കർ സ്ഥലത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള അവയവമാറ്റ ആശുപത്രി ഉയരുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിലെ നിർണ്ണായക ചുവടുവെപ്പായി മാറും.(Project worth Rs 617 crore, CM Pinarayi Vijayan laid the foundation stone for India’s first organ transplant hospital in Kozhikode)
നിലവിൽ സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ഈടാക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകളുടെ ചെലവ്, ഈ ആശുപത്രി വരുന്നതോടെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയുടെ ആകെ ചെലവ് 617 കോടി രൂപയാണ്. ആദ്യഘട്ടത്തിൽ എട്ട് നിലകളിലായി 350 കിടക്കകൾ ഒരുക്കും. 14 സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കും.
അവയവമാറ്റവുമായി ബന്ധപ്പെട്ട പരിശോധനകൾ, ശസ്ത്രക്രിയകൾ, തുടർചികിത്സകൾ എന്നിവയെല്ലാം ഒരേ കേന്ദ്രത്തിൽ ലഭ്യമാകും. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് സ്വകാര്യ മേഖലയിൽ വലിയ തുക ഈടാക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ വിടവ് നികത്താൻ പുതിയ ആശുപത്രിക്ക് സാധിക്കുമെന്നും പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



