തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി വിധിയിൽ അസാധാരണത്വമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് (Minister P Rajeev). ഒരു ജാമ്യ ഉത്തരവ് എന്നതിലുപരി കേസിന്റെ അന്തിമ വിധി പോലെയാണ് കോടതി ഉത്തരവെന്നും മന്ത്രി വിമർശിച്ചു. കേസിന്റെ അന്വേഷണത്തിൽ തിരിച്ചടിയാകാൻ സാധ്യതയുള്ള പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഹൈക്കോടതി നേരിട്ടാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. അതിനാൽ തന്നെ സർക്കാർ ഇതിൽ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും എന്നാൽ ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങൾ നീക്കം ചെയ്യേണ്ടത് അന്വേഷണത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജാമ്യ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ എസ്.ഐ.ടി നിയമോപദേശം തേടിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഒരു സ്ത്രീ കൂടിയായ ആരോഗ്യ മന്ത്രിയുടെ വസതിയിൽ റീത്ത് വെച്ചുകൊണ്ടുള്ള പ്രതിഷേധം തികച്ചും തെറ്റായ രീതിയാണെന്നും സംസ്കാരശൂന്യമായ ഇത്തരം പ്രവണതകൾ ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു. സർക്കാർ ആശുപത്രികളിലെ വീഴ്ചകളെ മാത്രം പർവ്വതീകരിച്ച് കാണിച്ച് പൊതുസംവിധാനത്തെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, എവിടെ പിഴവുകൾ ഉണ്ടായാലും സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

