ബംഗളൂരു: പ്രണയപ്പകയെ തുടർന്ന് കാമുകന്റെ സഹോദരൻ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച നാലാം വർഷ നിയമ വിദ്യാർത്ഥിനി അമൃത (22) മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അമൃത ജൂലൈ 15 ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്. ജൂലൈ 13 തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെ എച്ച്എഎൽ റോഡിലെ കോടിഹള്ളിയിലുള്ള യുവതിയുടെ വീടിന് മുന്നിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അക്രമം നടന്നത്.(Bengaluru law student murdered After Being Stabbed By Former lover’s Brother)
പൊലീസ് നൽകുന്ന വിവരമനുസരിച്ച്, അമൃതയും കേസിൽ അറസ്റ്റിലായ ധനുഷ് ജി, ഇയാളുടെ അനിയൻ സൂര്യ ജി എന്നിവരും ഒരേ പ്രദേശവാസികളാണ്. ആത്മീയ ചടങ്ങുകളിൽ പങ്കെടുത്തുള്ള പരിചയം പിന്നീട് അമൃതയും ധനുഷും തമ്മിലുള്ള പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാൽ, ധനുഷ് വിവാഹിതനും വിവാഹമോചിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വസ്തുത മറച്ചുവെച്ചാണ് അമൃതയുമായി പ്രണയത്തിലായതെന്ന് പിന്നീട് പെൺകുട്ടി തിരിച്ചറിഞ്ഞു. വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ടതോടെ അമൃത ഈ ബന്ധത്തിൽ നിന്ന് പിന്മാറുകയും ധനുഷുമായി അകലം പാലിക്കുകയും ചെയ്തു.
തന്റെ സഹോദരന്റെ പ്രണയം നിരസിച്ചതിലും അകൽച്ച പാലിച്ചതിലും പ്രകോപിതനായ സൂര്യ അമൃതയെ വധിക്കുമെന്ന് മുൻപ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ജൂലൈ 13-ന് അമൃതയുടെ വീട്ടിലെത്തിയ സൂര്യ പെൺകുട്ടിയുമായി തർക്കത്തിലേർപ്പെടുകയും കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് നെഞ്ചിലും പുറത്തും മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. അക്രമത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സൂര്യയെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അമൃതയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 48 മണിക്കൂറിലധികം നീണ്ട പോരാട്ടത്തിനൊടുവിൽ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ജെബി നഗർ പോലീസ് കൊലപാതകക്കുറ്റം ചുമത്തി ധനുഷിനെയും സൂര്യയെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.
Story Summary
A 22-year-old fourth-year law student, Amrutha, succumbed to her injuries after being stabbed by Surya G, the younger brother of her former partner Dhanush G. Amrutha had ended the relationship after discovering that Dhanush had concealed his previous marriage and child, which enraged Surya into attacking her at her residence in Kodihalli. The JB Nagar police have arrested both brothers and upgraded the charges to murder following her death.


