തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്യാതെ മൃതദേഹം വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടുമായി കുടുംബം. ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്ന് ബന്ധുക്കൾ വ്യക്തമാക്കി.(Newborn Baby dies during surgery, Doctor on compulsory leave)
ചികിത്സാ പിഴവ് ആരോപിച്ച് പാലോട് സ്വദേശി നിരഞ്ജനയുടെ കുടുംബം നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. ഡോക്ടറെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ആശുപത്രിക്ക് മുന്നിൽ അനിശ്ചിതകാല പ്രതിഷേധം ആരംഭിക്കുമെന്ന് കുടുംബം മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ പാർട്ടികളും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. ആരോപണവിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. അവധി കഴിഞ്ഞ് വന്നാലും ഡോക്ടറെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ തുടരാൻ അനുവദിക്കില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ഇവർക്കെതിരെ മുൻപും നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നും ഡയറക്ടർ കൂട്ടിച്ചേർത്തു. മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ആശുപത്രിയിലെത്തി കേസ് ഡയറികളും മറ്റ് സാഹചര്യങ്ങളും പരിശോധിക്കും.

