തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം നവജാതശിശു മരിച്ചെന്ന പരാതിയിൽ ഡോ. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.(Nedumangad newborn baby death incident, Doctor transferred to Taluk Hospital)
തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇന്ന് തന്നെ ആശുപത്രിയിലെത്തി അന്വേഷണം നടത്തി റിപ്പോർട്ട് നൽകും. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇന്നലെ ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഡോക്ടർക്കെതിരെ മുൻപും പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന വ്യക്തമാക്കി. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.



