വയനാട്: കേരളത്തെ പിടിച്ചുകുലുക്കിയ മുട്ടിൽ മരംമുറി കേസിൽ നിർണ്ണായക ഘട്ടം പിന്നിട്ട് പോലീസ്. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ പ്രതികളായ 36 കേസുകളിൽ കൂടി പോലീസ് കുറ്റപത്രം സമർപ്പിച്ചു. (Muttil tree felling case, Police file chargesheet in 36 cases)
ഇതോടെ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളിലും കുറ്റപത്രം സമർപ്പിക്കുന്ന നടപടി പൂർത്തിയായി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകൾ സഹിതമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
കണ്ടുകെട്ടിയ 10 കോടിയിലധികം രൂപ വിലമതിക്കുന്ന 120 ഈട്ടിത്തടികൾ സർക്കാരിന്റേതാണെന്ന് കോടതി നേരത്തെ ശരിവെച്ചിരുന്നു. ഈ തടികൾ തങ്ങളുടേതാണെന്ന് തെളിയിക്കാൻ ഒരു രേഖ പോലും ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞിരുന്നില്ല. തടിക്കച്ചവടത്തിന് ആവശ്യമായ ലൈസൻസ് ഉണ്ടെന്ന പ്രതികളുടെ വാദവും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.



