തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം 40,000 രൂപയായി വർധിപ്പിക്കണമെന്ന ആവശ്യവുമായി യുഎൻഎ നടത്തുന്ന പണിമുടക്ക് രണ്ടാം ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ സമരം പൂർണ്ണമാണ്. അതേസമയം, വേതന വർധനവ് അംഗീകരിച്ച ചില ആശുപത്രികളിൽ സമരം പിൻവലിച്ചിട്ടുണ്ട്.(Minimum wage should be raised to Rs. 40,000, Private hospital nurses begin full-scale strike)
എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ പ്രമുഖ ആശുപത്രികളിൽ നഴ്സുമാർ പണിമുടക്ക് തുടരുകയാണ്. മറ്റ് ജില്ലകളിലെ ഏകദേശം 200 ഓളം ആശുപത്രികൾ വേതനം വർധിപ്പിക്കാമെന്ന് രേഖാമൂലം ഉറപ്പ് നൽകിയതോടെ അവിടെ സമരം പിൻവലിച്ചു. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിടുന്ന മുറയ്ക്ക് ബാക്കി ആശുപത്രികളിലെയും പണിമുടക്ക് അവസാനിപ്പിക്കുമെന്ന് യുഎൻഎ അറിയിച്ചു.
സർക്കാർ നിശ്ചയിച്ച മിനിമം വേതനം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പുറത്തിറക്കിയ കരട് വിജ്ഞാപനം സംഘടന തള്ളിയിരുന്നു. സമരം തുടരുന്ന ആശുപത്രി മാനേജ്മെന്റുകളുമായി യുഎൻഎ പ്രതിനിധികൾ ഇന്ന് കൂടുതൽ ചർച്ചകൾ നടത്തും.

