Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala
HomeKeralaശ്വാസകോശം തകർന്ന് അതീവ ഗുരുതരാവസ്ഥയിലായ മെഡിക്കൽ വിദ്യാർത്ഥിക്ക് അപ്പോളോ അഡ്‌ലക്സിൽ 'എക്മോ'...

ശ്വാസകോശം തകർന്ന് അതീവ ഗുരുതരാവസ്ഥയിലായ മെഡിക്കൽ വിദ്യാർത്ഥിക്ക് അപ്പോളോ അഡ്‌ലക്സിൽ ‘എക്മോ’ ചികിത്സയിലൂടെ പുതുജീവൻ | Medical student ECMO treatment Apollo Adlux Hospital

🎙️ Latest Podcast

അങ്കമാലി: എലിപ്പനിയെ തുടർന്ന് ശ്വാസകോശത്തിന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ച് അതീവ ഗുരുതരാവസ്ഥയിലായ 22 വയസ്സുള്ള മെഡിക്കൽ വിദ്യാർത്ഥിക്ക് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ അത്യാധുനിക എക്മോ (ECMO) ചികിത്സയിലൂടെ പുതുജീവൻ (Medical student ECMO treatment Apollo Adlux Hospital). കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥിയാണ് മരണവക്ത്രത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

കെട്ടിക്കിടക്കുന്ന വെള്ളവുമായുള്ള സമ്പർക്കത്തെത്തുടർന്ന് കടുത്ത പനി, ചുമ, ഛർദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളോടെയാണ് വിദ്യാർത്ഥിക്ക് രോഗബാധയുണ്ടായത്. തുടർന്ന് കടുത്ത ശ്വാസംമുട്ടലും കഫത്തിൽ രക്തവും കണ്ടതിനെ തുടർന്ന് മധ്യകേരളത്തിലെ ഒരു പ്രമുഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ എലിപ്പനിയും (Leptospirosis), അതിനെത്തുടർന്നുണ്ടായ ‘അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം’ (ARDS), ശ്വാസകോശത്തിനുള്ളിലെ മാരകമായ രക്തസ്രാവത്തിന് കാരണമാകുന്ന ‘ഡിഫ്യൂസ് ആൽവിയോളാർ ഹെമറേജ്’ (Diffuse Alveolar Hemorrhage) എന്നിവ സ്ഥിരീകരിച്ചു. ഇവിടെ വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണം നൽകിയെങ്കിലും ശ്വാസതടസ്സം കൂടുതൽ വഷളാകുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് ശ്വാസകോശത്തിന്റെ പ്രവർത്തനം താൽക്കാലികമായി പൂർണ്ണമായും ഏറ്റെടുക്കുന്ന ജീവൻരക്ഷാ സംവിധാനമായ എക്‌സ്ട്രാകോര്‍പറല്‍ മെമ്പറെയ്ന്‍ ഓക്‌സിജനേഷന്‍ (ECMO) ചികിത്സ നൽകാൻ ഡോ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചത്. തുടർന്ന് അപ്പോളോ അഡ്‌ലക്സിലെ ക്രിട്ടിക്കൽ കെയർ വിഭാഗം അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ശ്രീവത്സ നാഗചന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക എക്മോ വിദഗ്ധ സംഘം രോഗി കിടക്കുന്ന ആശുപത്രിയിലെത്തി ആരോഗ്യനില സുരക്ഷിതമാക്കിയ ശേഷം എക്മോ മെഷീൻ ഘടിപ്പിച്ചു.

കേരള പോലീസ് ഒഴുക്കിയ ‘ഗ്രീൻ ചാനൽ’ സുരക്ഷാ ഏകോപനത്തിലൂടെയും, എക്മോ റെട്രീവൽ ടീമിന്റെയും ആംബുലൻസ് ജീവനക്കാരുടെയും ദ്രുതഗതിയിലുള്ള പിന്തുണയോടെയും രോഗിയെ അതിവേഗം സുരക്ഷിതമായി അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ എത്തിച്ചു. ആഴ്ചകൾ നീണ്ട എക്മോ, വെന്റിലേറ്റർ തീവ്രപരിചരണത്തിനൊടുവിൽ വിദ്യാർത്ഥിയുടെ ശ്വാസകോശം പൂർണ്ണ ആരോഗ്യം വീണ്ടെടുത്തു. രോഗി ഇപ്പോൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.

അതേസമയം , “ഒരു സാധാരണ ഐ.സി.യുവിൽ എക്‌മോ ലൈഫ് സപ്പോർട്ട് നൽകുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഗുരുതരമായ ശ്വാസകോശ ക്ഷതവും ശ്വാസകോശത്തിനുള്ളിലെ രക്തസ്രാവവും ഉണ്ടായിരുന്ന ഈ രോഗിയുടെ ജീവൻ രക്ഷിക്കുന്നതിൽ സമയോചിതമായ തീരുമാനങ്ങളും വിദഗ്ധ സംഘത്തിന്റെ കൃത്യമായ ഏകോപനവും ഏറെ സഹായകമായി.” — ഡോ. എം. ശ്രീവത്സ നാഗചന്ദൻ (ക്രിട്ടിക്കൽ കെയർ ആൻഡ് എക്‌സ്ട്രാകോര്‍പറല്‍ സപ്പോർട്ട്സ് വിഭാഗം കൺസൾട്ടന്റ്) പറഞ്ഞു.

മെഡിക്കൽ സംഘവും ഗതാഗത സംവിധാനങ്ങളും തമ്മിലുള്ള കൃത്യമായ ഏകോപനവും കേരള പോലീസിന്റെയും ആംബുലൻസ് ജീവനക്കാരുടെയും ആത്മാർത്ഥമായ സഹകരണവുമാണ് സമയബന്ധിതമായി ഈ ജീവൻ രക്ഷിക്കാൻ നിർണായകമായതെന്ന് സീനിയർ കൺസൾട്ടന്റ് ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. മെഡിക്കൽ, ലോജിസ്റ്റിക്സ് വെല്ലുവിളികളും മാനസിക ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു ഈ കേസ് എന്ന് കൺസൾട്ടന്റ് ഡോ. ഡി. ലിഖിത് റോയ് കൂട്ടിച്ചേർത്തു.

ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ, ഡോ. ശ്രീവത്സ നാഗചന്ദൻ, ഡോ. ഡി. ലിഖിത് റോയ്, ഡോ. ബിനോയ് സേവ്യർ കെ.പി, എക്മോ കോർഡിനേറ്റർമാരായ ബിജോ മാത്യൂസ്, അഭിജിത്ത് അനിൽകുമാർ, കാർത്തിക് മേനോൻ ജയചന്ദ്രൻ, അതുല്യ മോഹനൻ എന്നിവരടങ്ങിയ വിപുലമായ മെഡിക്കൽ സംഘമാണ് ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചത്.

Story Summary: A 22-year-old medical student from Rajasthan, studying in Kerala, was saved from a life-threatening lung failure caused by Leptospirosis (rat fever) and ARDS at Apollo Adlux Hospital, Angamaly. When ventilator support failed at a mid-Kerala hospital, Apollo’s expert team put the patient on ECMO life support. With the support of the Kerala Police and ambulance crew, the student was safely transferred, treated for weeks, and has now fully recovered.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.