കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശൻ ഏറ്റെടുത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. മുഖ്യമന്ത്രിയായ ശേഷം സ്വന്തം ജില്ലയിലെത്തിയ വി.ഡി. സതീശന് കൊച്ചി പൗരാവലി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ സിനിമകളിൽ പലവട്ടം മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ ആ പദവിയിലിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് മമ്മൂട്ടി ഓർമ്മിപ്പിച്ചു.(Mammootty Speech Chief Minister VD Satheesan Kochi Reception Ceremony)
ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു.
സിനിമയും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു മമ്മൂട്ടിയുടെ ശ്രദ്ധേയമായ പ്രസംഗം. ഞാൻ രണ്ട് മൂന്ന് സിനിമകളിൽ തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും കേരളത്തിന്റെയുമൊക്കെ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ അഭിനയിക്കുന്നത് വളരെ കുറച്ചുകാലത്തേക്ക് മാത്രമാണ്, അത് പരിചയം കൊണ്ട് കുറച്ചുകൂടി എളുപ്പമാക്കാവുന്ന കാര്യവുമാണ്. പക്ഷേ, യഥാർത്ഥത്തിൽ ഒരു മുഖ്യമന്ത്രിയായിരിക്കുക എന്നത് വലിയ ബുദ്ധിമുട്ട് പിടിച്ച പണിയാണ്. വലിയൊരു ഉത്തരവാദിത്തമാണ് നമ്മുടെ മുഖ്യമന്ത്രി ശ്രീ. സതീശൻ അവർകളുടെ ചുമലിൽ എത്തിയിരിക്കുന്നത്, മമ്മൂട്ടി ചൂണ്ടിക്കാട്ടി.
എല്ലാത്തരം ജനങ്ങളെയും സന്തോഷിപ്പിക്കുകയും, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും, എല്ലാവരെയും കേൾക്കുകയും ചെയ്യേണ്ട അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു പ്രവർത്തിയാണത്. മന്ത്രിമാരെ കൃത്യമായി നിയന്ത്രിക്കുകയും ഒരു സംസ്ഥാനത്തിന്റെ എല്ലാ കാര്യങ്ങളുടെയും ചുമതല നീതിപൂർവ്വം നിർവ്വഹിക്കുകയും വേണം. വരുംകാലങ്ങളിൽ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഉത്സാഹപൂർവ്വവും നീതിപൂർവ്വവുമായി നടത്താൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Attending the grand public reception hosted for Chief Minister V.D. Satheesan at Kadavanthra Indoor Stadium, Malayalam megastar Mammootty remarked that while playing a Chief Minister in movies is relatively easy due to experience, leading a state in reality is an incredibly challenging task. Honoring the state’s new leader with a traditional shawl, Mammootty highlighted the immense responsibility Satheesan carries in driving collective governance.

