കൊച്ചി: സ്വതന്ത്ര രാഷ്ട്രങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എം. സ്വരാജ്. കൊച്ചിയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(M Swaraj against American warmongering)
ആയത്തുള്ള അലി ഖമനേയി കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിച്ചിട്ടുണ്ടോ എന്നതല്ല ഇവിടെ വിഷയം. മറിച്ച് ഒരു പരമാധികാര രാഷ്ട്രത്തിന് നേരെ അമേരിക്ക നടത്തുന്ന കടന്നാക്രമണമാണ്. രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും രാഷ്ട്രത്തിന്റെ പരമാധികാരത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരോട് കുരിശുയുദ്ധം പ്രഖ്യാപിച്ച നരേന്ദ്ര മോദിയെ നാളെ സ്വന്തം കിടപ്പുമുറിയിൽ നിന്ന് പിടിച്ചുകൊണ്ടുപോയാലും സി.പി.ഐ.എം ഇതേ നിലപാട് സ്വീകരിക്കും. മോദിയോടുള്ള രാഷ്ട്രീയ എതിർപ്പിനേക്കാൾ ഇന്ത്യ എന്ന രാജ്യത്തിന്റെ പരമാധികാരത്തിനാണ് അവിടെ വിലയെന്നും സ്വരാജ് വ്യക്തമാക്കി.
അമേരിക്കയ്ക്കെതിരെ കൊച്ചിയിൽ സമരം ചെയ്തിട്ട് എന്ത് കാര്യമെന്ന് ചോദിക്കുന്നവർക്ക്, ബ്രിട്ടനെതിരായ സമരചരിത്രം ഓർമ്മിപ്പിച്ചാണ് അദ്ദേഹം മറുപടി നൽകിയത്. യുദ്ധം തകർക്കുന്നത് സ്ത്രീകളെയും കുട്ടികളെയും നിസ്സഹായരായ മനുഷ്യരെയുമാണെന്ന് സ്വരാജ് ഓർമ്മിപ്പിച്ചു. ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന ആക്രമണത്തെ ഹൃദയഭേദകമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

