കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ നടൻ ജയറാം ഹാജരായി. കൊച്ചിയിലെ ഓഫീസിലെത്തിയ അദ്ദേഹം, അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും കേസിൽ പങ്കുള്ളവർക്കെതിരെ നടപടി ഉണ്ടാകണമെന്നും പ്രതികരിച്ചു.(Let the truth come out, Actor Jayaram appears at ED office in Sabarimala gold robbery case)
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. പോറ്റിയുമായി തനിക്ക് ദീർഘകാലത്തെ സൗഹൃദം മാത്രമാണുള്ളതെന്നും പണമിടപാടുകൾ നടത്തിയിട്ടില്ലെന്നുമാണ് ജയറാമിന്റെ നിലപാട്.
ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തിന്റെ സ്വർണ്ണപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കേസിലെ ഇടനിലക്കാരനായ കൽപ്പേഷും ഇന്ന് ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. നൽകേണ്ട മറുപടികൾ കൃത്യമായി നൽകും. ഈ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവർ ശിക്ഷിക്കപ്പെടണം. സത്യം പുറത്തുവരട്ടെ എന്നാണ് നടൻ പറഞ്ഞത്.



