കോഴിക്കോട്: സ്കൂൾ വാൻ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം റോഡരികിലേക്ക് സുരക്ഷിതമായി ഒതുക്കി നിർത്തിയ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു (School Van Driver Dies Kozhikode). അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50) മരിച്ചത്. അവസാന നിമിഷത്തിലും കാണിച്ച ജാഗ്രതയിലൂടെ വാനിലുണ്ടായിരുന്ന പത്തിലധികം വിദ്യാർത്ഥികളാണ് വൻ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് കുറ്റ്യാടിയിലെ സ്കൂളിൽ നിന്നും കുട്ടികളുമായി വേളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. വാൻ ചെറുകുന്ന് വാഴയിൽമുക്കിൽ എത്തിയപ്പോഴാണ് അനിൽ കുമാറിന് കടുത്ത നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടത്. വണ്ടിയുടെ നിയന്ത്രണം നഷ്ടമായി അപകടം ഉണ്ടാകാതിരിക്കാൻ അദ്ദേഹം ഒട്ടും സമയം കളയാതെ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി കുട്ടികളെ സുരക്ഷിതരാക്കി. തുടർന്ന്, സമീപത്തുണ്ടായിരുന്ന നാട്ടുകാരെ കൂട്ടി സ്വന്തം ഫോണിൽ നിന്നും സ്കൂൾ അധികൃതരെ വിവരമറിയിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ സ്കൂൾ അധികൃതർ ആംബുലൻസുമായി സ്ഥലത്തെത്തി അനിൽ കുമാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മറ്റൊരു ഡ്രൈവർ എത്തിയാണ് വാനിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതമായി വീടുകളിൽ എത്തിച്ചത്. പ്രദേശത്ത് ദീർഘകാലമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അനിൽ കുമാർ. പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. കുറ്റ്യാടി കെഎംസി ആശുപത്രി ജീവനക്കാരി നിഷയാണ് ഭാര്യ. കുറ്റ്യാടി ഗവ. ഹൈസ്കൂൾ വിദ്യാർത്ഥിനി പാർവണ മകളും അനില സഹോദരിയുമാണ്.
Story Summary:
A 50-year-old school van driver, Anil Kumar, passed away after suffering a heart attack while driving in Kozhikode. In his final moments, he showed immense bravery by safely parking the vehicle on the roadside, ensuring the safety of all the children on board before collapsing.

