മരട്: സംസ്ഥാനത്ത് പാമ്പ് ഭീതി നിലനിൽക്കുന്നതിനിടെ കൊച്ചി നെട്ടൂരിൽ ജനവാസ മേഖലയിൽ നിന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി (Python caught in Kochi). ഐ.എൻ.ടി.യു.സി ജംഗ്ഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച പറമ്പിൽ നിന്നാണ് മലമ്പാമ്പിനെയും അതിനൊപ്പം 18 മുട്ടകളെയും കണ്ടെത്തിയത്. പറമ്പിലെ കാടുവെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികൾ പാമ്പിനെ കണ്ടത്. ഒരു മാളത്തിനുള്ളിൽ മുട്ടകൾക്ക് മുകളിൽ ചുരുണ്ടുകൂടി ഇരിക്കുന്ന നിലയിലായിരുന്നു പാമ്പ്. തൊഴിലാളികൾ വിവരം അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെയും മുട്ടകളെയും സുരക്ഷിതമായി വനംവകുപ്പ് സംഘം പിടികൂടി.
സമീപ പ്രദേശങ്ങളിൽ സമാനമായ രീതിയിൽ കാടുപിടിച്ചു കിടക്കുന്ന നിരവധി പറമ്പുകളുണ്ടെന്നും അവ പാമ്പുകളുടെ ആവാസകേന്ദ്രമായി മാറുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. ജനവാസ മേഖലയായതിനാൽ പറമ്പുകൾ ഉടൻ വൃത്തിയാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. പിടികൂടിയ പാമ്പിനെയും മുട്ടകളെയും വനംവകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മുട്ടകൾ വിരിയിച്ച ശേഷം കുഞ്ഞുങ്ങളെ വനമേഖലയിൽ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.
Story Summary: A massive python and 18 eggs were discovered in a bushy private plot near Nettoor, Kochi, during clearing work. Forest officials safely captured the snake and recovered the eggs, shifting them to a rescue center to be hatched and released later.

