തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ ദിനംപ്രതി വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നു (Kerala Snakebite Incidents). ഞായറാഴ്ച (ഏപ്രിൽ 26) മാത്രം സംസ്ഥാനത്ത് 16 പേർക്കാണ് പാമ്പുകടിയേറ്റത്. കണ്ണൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക ഇന്ന് മരണപ്പെടുകയും ചെയ്തു.
കണ്ണൂർ, പട്ടുവം സ്വദേശിനി നബീസ (60) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. വെള്ളിയാഴ്ച വീട്ടുപരിസരത്ത് വെച്ചാണ് ഇവർക്ക് പാമ്പുകടിയേറ്റത്. ഇതേ പ്രദേശത്ത് തന്നെ ഇന്ന് ഉച്ചയ്ക്ക് വിറകുപുരയിൽ വെച്ച് പട്ടുവം കുന്നരു സ്വദേശി നാരായണിക്ക് പാമ്പുകടിയേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ,മൂങ്ങോട് സ്വദേശിനി ഹന്ന ഫാത്തിമ (14) എന്ന പെൺകുട്ടിക്ക് വീടിന് സമീപത്തുവെച്ച് പാമ്പുകടിയേറ്റു. കുട്ടിയെ ഉടൻ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് ഫ്ലാറ്റിന് സമീപത്തുവെച്ച് കൈനോട് സ്വദേശിനി ശബ്ഹ (16) എന്ന പെൺകുട്ടിക്ക് പാമ്പുകടിയേറ്റു. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വേനൽമഴയെത്തുടർന്ന് പാമ്പുകൾ പുറത്തിറങ്ങാൻ സാധ്യതയുള്ളതിനാൽ വീട്ടുപരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. വിറകുപുരകൾ, ഇരുട്ടുള്ള മുറികൾ, കാടുകൾ നിറഞ്ഞ ഇടങ്ങൾ എന്നിവിടങ്ങളിൽ പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പാമ്പുകടിയേറ്റാൽ ഉടൻ തന്നെ ആന്റി വെനം സൗകര്യമുള്ള അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കുക.
Story Summary: The number of snakebite incidents in Kerala is on the rise, with 16 cases reported today alone. In Kannur, a woman named Nabeesa succumbed to a snakebite earlier this morning, while another elderly woman from the same locality was bitten and hospitalized. Cases were also reported in Thiruvananthapuram and Malappuram, involving teenage girls. Authorities have urged the public to stay vigilant, especially around house premises and storage areas.

