തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 102 സീറ്റുകൾ നേടി അധികാരം പിടിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ചർച്ചകളും കോൺഗ്രസിൽ മുറുകുന്നു (Kerala Next CM Prediction 2026). പ്രധാനമായും മൂന്ന് ക്യാമ്പുകളായി തിരിഞ്ഞ് എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ.
63 കോൺഗ്രസ് എംഎൽഎമാരിൽ 43 പേരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെ.സി. പക്ഷം അവകാശപ്പെടുന്നത്. മാത്യു കുഴൽനാടൻ, എ.പി. അനിൽകുമാർ, ചടയമംഗലത്ത് നിന്ന് വിജയിച്ച എം.എം. നസീർ എന്നിവർ കെ.സിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ഡൽഹിയിലെത്തിയ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.
പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവർത്തനവും തിരഞ്ഞെടുപ്പുകളിലെ വിജയവും തനിക്ക് തുണയാകുമെന്ന് സതീശൻ വിശ്വസിക്കുന്നു. മുഹമ്മദ് ഷിയാസ്, എൻ. ശക്തൻ തുടങ്ങിയവർ ഇദ്ദേഹത്തിനായി രംഗത്തുണ്ട്. എന്നാൽ നിലവിൽ എംഎൽഎമാരുടെ എണ്ണത്തിൽ ഇദ്ദേഹം പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ.
മുതിർന്ന നേതാവ് എന്ന പരിഗണനയും സീനിയോരിറ്റിയും തനിക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ചെന്നിത്തല. ഇന്ന് ഡൽഹിയിലെത്തിയ അദ്ദേഹത്തെ വലിയൊരു സംഘം എൻജിഒ അസോസിയേഷൻ നേതാക്കൾ സ്വീകരിച്ചു. 2021-ൽ നഷ്ടപ്പെട്ട അവസരം ഇത്തവണ തിരിച്ചുപിടിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം.
aഅതേസമയം , കേന്ദ്രനിരീക്ഷകർ കേരളത്തിലെത്തി ഓരോ എംഎൽഎമാരെയും നേരിട്ട് കണ്ട് അഭിപ്രായം തേടും. തുടർന്ന് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കാനാണ് സാധ്യത. ഗ്രൂപ്പ് സമവാക്യങ്ങൾക്കും അതീതമായി ഹൈക്കമാൻഡ് ആരെ തിരഞ്ഞെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ അടുത്ത ഭരണത്തലവൻ ആരാകുമെന്ന്.
അതേസമയം, വിജയത്തിന് പിന്നാലെ ഘടകകക്ഷികളും മുഖ്യമന്ത്രിയെ സംബന്ധിച്ച കാര്യത്തിൽ കോൺഗ്രസിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
Story Summary: Following UDF’s massive victory in the 2026 Kerala Assembly elections, the race for the Chief Minister’s post has intensified within the Congress party. V.D. Satheesan, K.C. Venugopal, and Ramesh Chennithala are the leading contenders, each mobilizing support from the 63 newly elected Congress MLAs. While Venugopal claims a majority, Satheesan relies on his performance as Opposition Leader. High command’s decision will be final after observers consult with individual MLAs.

