തിരുവനന്തപുരം: കേരളത്തിൽ ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു (Kerala Weather Update). പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ജില്ലകളിലെ താപനില നിലവാരം:
പാലക്കാട്: 40°C
കൊല്ലം: 39°C വരെ
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്: 37°C വരെ
തിരുവനന്തപുരം: 36°C വരെ
അതേസമയം , കനത്ത ചൂട് പരിഗണിച്ച് പാലക്കാട് ജില്ലയിലെ അങ്കണവാടികളിൽ കുട്ടികളെ അയക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് തീരുമാനമെടുക്കാമെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. പരീക്ഷകൾ നടക്കുന്നുണ്ടെങ്കിൽ കുട്ടികൾക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ആവശ്യമായ സൗകര്യങ്ങൾ സ്കൂൾ അധികൃതർ ഉറപ്പാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
ഇതിനിടെ, ചൂട് വർദ്ധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലവാരത്തിലാണ്. ശനിയാഴ്ച 117.15 ദശലക്ഷം യൂണിറ്റ് എന്ന സർവ്വകാല റെക്കോർഡിൽ എത്തിയെങ്കിലും ഇന്നലെ നേരിയ കുറവ് (106.035 ദശലക്ഷം യൂണിറ്റ്) രേഖപ്പെടുത്തി. വൈകുന്നേരത്തെ ആവശ്യകത 5600 മെഗാവാട്ടായി തുടരുന്നു. വരും ദിവസങ്ങളിൽ വേനൽമഴ ലഭിച്ചാൽ മാത്രമേ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.
ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.
Story Summary: Kerala continues to experience extreme heat, with 12 districts under high-temperature alerts. Palakkad recorded a peak of 40°C, leading the District Collector to allow parents to decide on Anganwadi attendance. While electricity consumption remains high, scattered summer rains are expected in some districts, potentially offering relief.

