തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ (PM-SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ-ധനകാര്യ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി (PM SHRI scheme Kerala government policy). കഴിഞ്ഞ ഇടതുപക്ഷ സർക്കാർ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും കേന്ദ്ര ഫണ്ട് കൈപ്പറ്റുകയും ചെയ്തതുകൊണ്ടാണ് നിലവിലെ യു.ഡി.എഫ് സർക്കാർ ഇതിൽ തുടരാൻ നിർബന്ധിതരായതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, പദ്ധതിയുടെ കരിക്കുലത്തിന്റെ (Curriculum) കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ലെന്നും ഒരു പ്രത്യേക ഉപസമിതി രൂപീകരിച്ച് തുടർനടപടികൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
“പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കാൻ ഉപസമിതിയെ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പദ്ധതിയിൽ ഒപ്പുവെക്കുകയും ഫണ്ട് വാങ്ങുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ഇതിൽ കമ്മിറ്റഡായിപ്പോയി. ഇനി ഈ സാഹചര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന കാര്യം ഉപസമിതി കൃത്യമായി പരിശോധിക്കും. കരിക്കുലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളം എന്നും വ്യത്യസ്തമായി തന്നെ തുടരും. കേന്ദ്രസർക്കാരിന്റെ പ്രത്യേക താല്പര്യങ്ങളോ പോളിസികളോ കേരളാ സിലബസിൽ കയറ്റുന്ന ഒരു നീക്കവും അനുവദിക്കില്ല,” മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ കർശനമായി പറഞ്ഞു.
നേരത്തെ, പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സംസ്ഥാനം നിലവിൽ നിർബന്ധിതരാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലികഴിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിലവിൽ കേരളം ഇതിൽ അംഗമായതിനാൽ, കേരളത്തിന്റെ തനത് അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും യാതൊരുവിധ വർഗീയ അജണ്ടകൾക്കും ഇടനൽകാതെയും പദ്ധതി എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നാണ് സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിപക്ഷത്തിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിയുടെ പേരിൽ എൽ.ഡി.എഫ് സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച യു.ഡി.എഫ്, ഇപ്പോൾ ഭരണത്തിലേറിയതിന് ശേഷം പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ ഇടതുപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഈ പുതിയ നിലപാടുകൾ ഇരട്ടത്താപ്പാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് കേന്ദ്രങ്ങൾ ശക്തമായ രാഷ്ട്രീയ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.
Story Summary:
Minister P.K. Kunhalikutty stated that the current UDF government is committed to the PM-SHRI scheme only because the previous LDF government signed the MoU and accepted central funds. However, he emphasized that Kerala will not compromise on its curriculum or allow any central political agendas into the state syllabus. Chief Minister V.D. Satheesan also noted that the government will implement the scheme without sacrificing state educational rights, triggering political protests from the Left over UDF’s shift in stance.

