ഇടുക്കി: ജില്ലയിൽ അനുമതിയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മൂന്നാർ ആനച്ചാലിലെ സ്കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ മണിക്കൂറുകളോളം ആകാശത്ത് കുടുങ്ങിയ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.(Illegal adventure tourism destinations to be closed in Idukki)
ഫെബ്രുവരി 14 മുതൽ ജില്ലയിലെ എല്ലാ സാഹസിക വിനോദ കേന്ദ്രങ്ങളിലും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധന തുടങ്ങും. മാർച്ച് 31-നകം പരിശോധന പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ അടിയന്തരമായി പൂട്ടിക്കും.
പുതിയ തരം സാഹസിക വിനോദങ്ങൾക്കായി കൃത്യമായ മാനദണ്ഡങ്ങൾ തയ്യാറാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കളക്ടർ വ്യക്തമാക്കി. ആനച്ചാലിൽ രണ്ടര വയസ്സുള്ള കുട്ടി ഉൾപ്പെടെ അഞ്ചുപേർ 120 അടി ഉയരത്തിൽ മൂന്ന് മണിക്കൂറോളമാണ് കുടുങ്ങിക്കിടന്നത്. ക്രെയിനിന്റെ സാങ്കേതിക തകരാറായിരുന്നു കാരണം. ഫയർഫോഴ്‌സ് എത്തി വടം ഉപയോഗിച്ചാണ് ഇവരെ താഴെയിറക്കിയത്.



