മലപ്പുറം: കേരളത്തിൽ അതിവേഗ റെയിൽ പാത യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങളുമായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ട്. പദ്ധതിയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കായി മലപ്പുറം പൊന്നാനിയിൽ പുതിയ ഓഫീസ് തുറന്നു. ഇന്ന് രാവിലെ ഒമ്പതിന് ഇ. ശ്രീധരന്റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഈ നീക്കങ്ങളെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി.(High-speed rail, E Sreedharan opens office in Ponnani)
പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനും അവരെ ബോധ്യപ്പെടുത്താനുമാണ് ആദ്യഘട്ടത്തിൽ ഓഫീസ് ഉപയോഗിക്കുക. ഫെബ്രുവരി 15 മുതൽ മലപ്പുറം ജില്ലയിൽ വിശദീകരണ യോഗങ്ങൾ ആരംഭിക്കും. തുടർന്ന് പാത കടന്നുപോകുന്ന മറ്റ് ജില്ലകളിലും ജനങ്ങളുമായി സംവദിക്കും.
മഞ്ഞക്കുറ്റികൾ അടിച്ചല്ല, മറിച്ച് ജനങ്ങളുടെ വിശ്വാസം നേടിയെടുത്താകും സർവ്വേ നടപടികളുമായി മുന്നോട്ട് പോകുകയെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി ആകെ 22 റെയിൽവേ സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പാത നിർമ്മാണത്തിനായി 20 മീറ്റർ വീതിയിൽ ഭൂമി ആവശ്യമായി വരും. ഏപ്രിലിൽ ഫീൽഡ് വർക്ക് ആരംഭിക്കും. പാതയുടെ അലൈൻമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ജൂണിന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണിയിലെ ഏറ്റവും ഉയർന്ന വില നൽകും. റെയിൽവേ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നും നിലവിൽ സംസ്ഥാന സർക്കാരിനെ ഇക്കാര്യങ്ങൾ അറിയിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.



